പന്തളം: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഈ മാസം 22 ന് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച വിശ്വാസ സംഗമത്തിന് രൂപരേഖയായി. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളന സന്ദേശം. രണ്ട് ഘട്ടമായാണ് പരിപാടി നടക്കുക. ഈ മാസം 22 ന് രാവിലെ ശബരിമല, വിശ്വാസം വികസനം സുരക്ഷ എന്നീ വിഷയത്തിൽ സെമിനാർ നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പന്തളം നാനാക് കൺവെൻഷൻ സെൻററിലാണ് സെമിനാർ നടക്കുക. പരിപാടിയുടെ നോട്ടീസ് ഇറങ്ങി.
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടവർ, സംഘടനകൾ, ഹൈന്ദവ സംഘടനകൾ, സാമുദായിക സംഘടനകൾ, സന്യാസികൾ, ക്ഷേത്ര ഭാരവാഹികൾ , വികസനം സുരക്ഷ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ എന്നിവരിൽ നിന്ന് ഇന്ത്യക്കകത്തും വിദേശത്തുനിന്നുള്ള നിശ്ചയിക്കപ്പെട്ട പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ -സ്വാമി അയ്യപ്പൻ നഗറിലാണ് ഭക്തജന സംഗമം നടക്കുക. സെമിനാറിൽ ക്ഷണിക്കപ്പെട്ടവർക്ക് ഒപ്പം അയ്യപ്പഭക്തരും വിശ്വാസികളും, ഭാരവാഹികളും പ്രവർത്തകരുമടക്കം ഏതാണ്ട് 15000 ത്തോളം പേർ വിശ്വാസ സംഗമത്തിൽ പങ്കെടുക്കും





























