കോന്നി : സ്വന്തമായി ഭൂമിയില്ലാത്തവരും അനാഥരും മരണപ്പെട്ടാല്‍ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ പത്തനംതിട്ട ജില്ലയിലെ ശ്മശാനങ്ങള്‍ തേടി അലയേണ്ട അവസ്ഥയാണ് കോന്നിയിലെ ജനങ്ങള്‍ക്കുള്ളത്. കോന്നിയിലെ സാധാരണക്കാരായ ജനങ്ങളുടെ ഏറെനാളത്തെ ആവശ്യമാണ് കോന്നിയില്‍ ഒരു ശ്മശാനം വേണമെന്നുള്ളത്. ഇതിനായി കോന്നി ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതി പയ്യനാമണ്ണില്‍ ഭൂമി കണ്ടെത്തിയിരുന്നു. ഒരേക്കറോളം വരുന്ന ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. എന്നാല്‍ ഭൂമി വാങ്ങിയതില്‍ വലിയ ക്രമക്കേടുകള്‍ നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയതോടെ പദ്ധതി പാതിവഴിയില്‍ മുടങ്ങി. വിപണി വിലയേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് പയ്യനാമണ്ണിലെ ഭൂമി വാങ്ങിയത് എന്നായിരുന്നു ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍.
കോന്നി പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരമല്ല ഭൂമി വാങ്ങിയതെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിക്കുകയും വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഭൂമി വാങ്ങിയതില്‍ വന്ന അസ്വാഭാവികതയാണ് അന്ന് ഏറെ ചര്‍ച്ചയായത്. 2021 – 22 വാര്‍ഷിക പദ്ധതിയില്‍ പൊതു ശ്മശാനത്തിന് ഭൂമി വാങ്ങുന്നതിന് പദ്ധതി ആവ്ഷികരിച്ച് അംഗീകാരം വാങ്ങിയിട്ടുണ്ട്. ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റില്‍ നിന്നും 15,49,500 രൂപയാണ് വകയിരുത്തിയത്. ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റിന്‍റെ അപ്രോപ്രിയേഷന്‍ കണ്ട്രോള്‍ രജിസ്റ്റര്‍ പ്രകാരം പതിനഞ്ച് ലക്ഷം രൂപയുടെ അലോട്ട്മെന്‍റ് സെക്രട്ടറി വാങ്ങിയതായും ജില്ലാ കേരള ബാങ്ക് അക്കൌണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ ചെക്കെഴുതിയതായും കണ്ടെത്തി.
എന്നാല്‍ ഈ രണ്ട് ഇടപാടുകളും അസ്വാഭാവിക സാഹചര്യത്തില്‍ റദ്ദാക്കപ്പെട്ടു. ഇത് സംബന്ധിച്ച റവന്യു സര്‍ട്ടിഫിക്കറ്റ് ലഭിക്കാഞ്ഞതും പത്ര പരസ്യം നല്കാഞ്ഞതും തിരിച്ചടിയായി. കോന്നി പൊതുശ്മശാനം എന്ന സ്വപ്നം നിയമക്കുരുക്കില്‍ പെട്ടതോടെ പ്രതിസന്ധിയിലായത് കോന്നിയിലെ ജനങ്ങളാണ്. നിലവില്‍ പദ്ധതി അംഗീകാരം വാങ്ങിയെങ്കിലും തുടര്‍ നടപടികള്‍ ബാക്കിയാണ്. പൊതുശ്മശാനം നടപ്പാക്കാന്‍ കഴിയാതെ വന്നതോടെ വീടും വസ്തുവും ഇല്ലാത്ത കോന്നിയിലെ ജനങ്ങള്‍ ജില്ലയിലെ മറ്റ് ശ്മശാനങ്ങളെയാണ് സംസ്കാര ചടങ്ങുകള്‍ക്ക് കൂടുതല്‍ ആശ്രയിക്കുന്നത്. മലയോര മേഖലയില്‍ താമസിക്കുന്നവര്‍ മൃതദേഹവുമായി ഏറെ ദൂരം സഞ്ചരിച്ചാല്‍ മാത്രമേ ഇത്തരം ഇടങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.






























