തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത് അധ്യാപക ക്ഷാമത്തിനിടെ. സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ ഒരുപോലെ അധ്യാപകരുടെ കുറവ് പ്രതിസന്ധി ഉണ്ടാക്കുന്നു. താൽക്കാലിക അധ്യാപകരെ നിയമിച്ച് പ്രശ്നം പരിഹരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.സാമ്പത്തിക പ്രതിസന്ധിയാണ് അധ്യാപക നിയമനത്തിൽ സർക്കാരിനെ പിന്നോട്ട് വലിക്കുന്ന ഘടകം. കഴിഞ്ഞ അധ്യയനവർഷം കുട്ടികൾ വർധിച്ചത് മൂലം സർക്കാർ – എയ്ഡഡ് സ്കൂളുകളിലായി ആകെ 6005 അധിക തസ്തികകൾ സൃഷ്ടിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ധനവകുപ്പിന് ശുപാർശയും നൽകി. എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് പട്ടികക്ക് അംഗീകാരം നൽകിയിട്ടില്ല.
ഭിന്നശേഷി സംവരണം ചൂണ്ടിക്കാട്ടി നിയമിക്കപ്പെട്ട അധ്യാപകർക്ക് അംഗീകാരം നൽകാത്തത് മറ്റൊരു പ്രശ്നം. 2018 മുതൽ നിയമിക്കപ്പെട്ട സർക്കാർ സ്കൂളുകളിലെ 3080 തസ്തികളും മേഖലയിലെ 2925 തസ്തികളുമാണ് ആശയക്കുഴപ്പം മൂലം കുരുക്കിൽ പെട്ട് കിടക്കുന്നത്. മാർച്ച് മുതൽ മേയ് വരെ വിരമിച്ചവരുടെ എണ്ണം കൂടി വരുന്നതോടെ അധ്യാപക ക്ഷാമം രൂക്ഷമാകും.ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനമാണ് പരിഹാരമായി സർക്കാർ മുന്നോട്ട് വെക്കുന്നത്. പക്ഷെ അധ്യയന വർഷം ആരംഭിച്ച ശേഷമേ അതും നടപ്പിലാവൂ. മുൻ വർഷത്തെ തസ്തിക നിർണയത്തിന്റെ ബാക്കിയാണ് ഇത്തവണ നടപടികൾ പൂർത്തിയാക്കേണ്ടത്. പക്ഷെ അംഗീകാരം ലഭിക്കാത്തതിനാൽ ഈ വർഷത്തെ തസ്തിക നിർണയവും പ്രതിസന്ധിയിലാകും.