ഡൽഹി: സെർവിക്കൽ കാൻസറിനെ ചെറുക്കാൻ ഓരോ പെൺകുട്ടികളിലേക്കും വാക്സിനെത്തിക്കുക എന്നുള്ളതാണ് അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. ഇരുവരുടെയും സംഭാഷണത്തിന്റെ പൂർണ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മൂന്നാം മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ സെർവിക്കൽ കാൻസർ പ്രതിരോധിക്കുന്നതിനായി വാക്സിൻ കണ്ടുപിടിക്കാൻ ഇന്ത്യയിലെ ഗവേഷകർക്ക് വേണ്ടി ബജറ്റിൽ തുക വകയിരുത്തുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഭാരതത്തിലെ എല്ലാ പെൺമക്കൾക്കും വാക്സിൻ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹംപറയുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ അർബുദമാണ് സെർവിക്കൽ കാൻസർ. സ്ത്രീകളുടെ സെർവിക്സിൽ (ഗർഭാശയമുഖം – യോനിയിൽ നിന്ന് ഗർഭാശയത്തിലേക്ക് കടക്കുന്ന ഭാഗം) രൂപപ്പെടുന്ന അർബുദത്തെയാണ് സെർവിക്കൽ കാൻസർ എന്ന് വിളിക്കുന്നത്. ലോകാരോഗ്യ സംഘടന പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 2022ൽ മാത്രം രാജ്യത്ത് 14.13 ലക്ഷം പേർക്ക് ഇത് റിപ്പോർട്ട് ചെയ്തിരുന്നു. 9.16 ലക്ഷം പേർ സെർവിക്കൽ കാൻസർ മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്.