കോഴിക്കോട് : കർശന നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലും കോഴിക്കോട് മേപ്പയൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. 17 വാർഡുകളുള്ള പഞ്ചായത്തിൽ 12 വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണുകളായി. കഴിഞ്ഞ കുറേ ദിവസങ്ങളായി നാൽപ്പതിന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം.
നിലവിൽ 536 പേരാണ് പഞ്ചായത്തിൽ ചികിത്സയിലുള്ളത്. വാർഡ് 2ൽ 23, 3 ൽ 25, 4 ൽ26, 5 ൽ 30,6ൽ 32, 7 ൽ 45, 8 ൽ 36,9ൽ 47, 11 ൽ 40, 13 ൽ 46,15ൽ 33,17ൽ 42 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുള്ളത്. പഞ്ചായത്തിലെ 4 വാർഡുകളിൽ നാൽപ്പതിന് മുകളിലാണ് കോവിഡ് ബാധിതർ. പഞ്ചായത്തിലെ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ രോഗവ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കൂടുതൽ കർശനമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പറഞ്ഞു.
കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച വാര്‍ഡുകള്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര കര്‍ശനമായി വിലയ്ക്കും. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിൽ വ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രപദ്ധതി കർശനമായി നടപ്പിലാക്കുമെന്ന് മേപ്പയൂർ എസ്.എച്ച്.ഒ എൻ.ഉണ്ണികൃഷ്ണൻ പറഞ്ഞു.
ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്നു രോഗം പടരാതിരിക്കാൻ വിപുലമായ കർമപദ്ധതിയും തയാറാക്കി നടപ്പിലാക്കി വരുന്നതായി കുടുംബാരോഗ്യം കേന്ദ്രം ഹെൽത്ത് ഇൻസ്പക്ടർ സി.പി സതീശൻ പറഞ്ഞു. കോവിഡ് പരിശോധന, വാക്‌സിനേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ ഒഴികെയുള്ള ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവർ വീടുകള്‍ കയറിയുള്ള സർവെ നടന്നുവരുന്നു.
ഓരോ വീടുകളിലും കോവിഡ് രോഗികളുണ്ടോ ഉണ്ടെങ്കില്‍ വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കത്തില്‍വരാതെ ക്വാറൻറീൻ പാലിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ ഉറപ്പു വരുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരെയും രോഗ പരിശോധനയ്ക്ക് വിധേയരാക്കാനും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയെല്ലാം ടെസ്റ്റ് ചെയ്തു എന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് മെഡിക്കൽ ഓഫിസർ വി.വി വിക്രം പറഞ്ഞു.