ആലപ്പുഴ: ഭക്ഷ്യധാന്യം വാങ്ങാൻ റേഷൻകാർഡ് രജിസ്റ്റർചെയ്ത കട ഉപേക്ഷിച്ച് മറ്റു റേഷൻകടകളെ ആശ്രയിക്കുന്നവരുടെ എണ്ണം സംസ്ഥാനത്തു വർധിച്ചതായി റിപ്പോർട്ടുകൾ. പ്രതിമാസം, ശരാശരി 22 ലക്ഷംപേരാണ് സ്വന്തം റേഷൻകടയിൽനിന്നു ഭക്ഷ്യധാന്യംവാങ്ങാതെ മറ്റു കടകളെ ആശ്രയിക്കുന്നത്. ഇഷ്ടമുള്ള റേഷൻകടയിൽനിന്നു ഭക്ഷ്യധാന്യംവാങ്ങാനുള്ള പോർട്ടബിലിറ്റി സംവിധാനം നിലവിൽവന്നതോടെയാണു മാറ്റം. പോർട്ടബിലിറ്റി സംവിധാനം നിലവിൽവന്നത് 2018-ൽ ആണ്.
ആവർഷം ഡിസംബറിൽ 9.81 ലക്ഷം കാർഡുടമകളാണ് സ്വന്തം റേഷൻകട ഒഴിവാക്കി മറ്റിടങ്ങളിൽനിന്നു ഭക്ഷ്യധാന്യം വാങ്ങിയത്. 2023 ഡിസംബറെത്തിയപ്പോൾ അത് 22 ലക്ഷം കടന്നു. സംസ്ഥാനത്ത് സ്ഥിരമായി റേഷൻവാങ്ങുന്ന 77.99 ലക്ഷം കാർഡുടമകളിൽ 28.20 ശതമാനം പേരാണിപ്പോൾ മറ്റു റേഷൻകടകളിൽനിന്നു ധാന്യം വാങ്ങുന്നത്. നേരത്തേയിത് 13.71 ശതമാനമായിരുന്നു. തിരുവനന്തപുരം ജില്ലയാണ് പോർട്ടബിലിറ്റിയിൽ മുന്നിൽ, 36 ശതമാനം. മലപ്പുറമാണു പിന്നിൽ, 20.62 ശതമാനം.





























