പാലാ: നഗരത്തിൽ തട്ടുകടകൾ വ്യാപകമായതോടെ ആശങ്ക പങ്കുവെച്ച് പാലാ നഗരസഭ അധികാരികൾ. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ഭരണപ്രതിപക്ഷാംഗങ്ങൾ ഒരുപോലെ വ്യാപകമായ തട്ടുകടകൾക്കെതിരെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷത്തെ ആനി ബിജോയിയാണ് ഈ വിഷയം ആദ്യം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. തുടർന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും മുൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻകൂടിയായ ഭരണപക്ഷത്തെ ബൈജു കൊല്ലംപറമ്പിലും ആശങ്ക രേഖപ്പെടുത്തി.
എല്ലാവിധ ലൈസൻസോടുംകൂടി നല്ല മുതൽമുടക്കിൽ ഹോട്ടലുകൾ പ്രവർത്തിക്കുമ്പോൾ യാതൊരു ലൈസൻസുമില്ലാതെ കൂണുപോലെ മുളച്ചുപൊന്തിയ തട്ടുകടകൾ ജനങ്ങളുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ബൈജു കൊല്ലംപറമ്പിലും പ്രൊഫ. സതീശ് ചൊള്ളാനിയും പറഞ്ഞു. തട്ടുകടകൾ നിയന്ത്രിക്കുകയും അവയുടെ ഗുണനിലവാരം കർശനമായി പരിശോധിക്കുകയും വേണമെന്ന് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ടൗണിലെ വിവിധ കേന്ദ്രങ്ങളിലായി അടുത്ത കാലത്ത് പത്തോളം തട്ടുകടകളാണ് വന്നിരിക്കുന്നത്.
മുമ്പുണ്ടായിരുന്ന ചില തട്ടുകടകൾ ലാഭത്തിൽ മറിച്ച് വില്പന നടത്തിയവരുമുണ്ട്. കിഴതടിയൂർ ബൈപാസിലും അരുണാപുരത്തും രാമപുരം റൂട്ടിലും മുരിക്കുംപുഴ വഴേമഠം ഭാഗത്തുമുള്ള ചില തട്ടുകടകളെക്കുറിച്ച് വ്യാപകമായ പരാതിയും ഉയർന്നിട്ടുണ്ട്. വൃത്തിയായി ഭക്ഷണം പാകപ്പെടുത്തി വിതരണം ചെയ്യുന്നില്ലായെന്ന പരാതിയാണ് പ്രധാനമായും ഉള്ളത്. പല തട്ടുകടകളും അന്യസംസ്ഥാന തൊഴിലാളികളാണ് നടത്തുന്നത്. ഇതാകട്ടെ യാതൊരു ലൈസൻസുമില്ലാതെയാണുതാനും. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരോ മറ്റധികാരികളോ ഈ തട്ടുകടകളിൽ ഒരിക്കൽപ്പോലും പരിശോധന നടത്തിയിട്ടില്ലെന്നുള്ളതും വസ്തുതയാണ്.