പന്തളം : പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന് സമീപമുള്ള തീർഥാടക തീർഥാടകകുളം വൃത്തിയാക്കാത്ത നിലയില്‍. ശബരിമല തീർഥാടനകാലത്തിന് മുമ്പുള്ള പണികൾ 80 ശതമാനത്തിലധികം പൂർത്തിയായെങ്കിലും പാർക്കിങ് മൈതാനം ഒരുക്കുന്ന ജോലി പന്തളത്തും കടവിലെ ചെളിമാറ്റുന്ന പണി കുളനടയിലും ഇനിയും ബാക്കിയാണ്.
ദേവസ്വം ബോർഡിന്‍റെ അനുമതി ലഭിക്കാൻ താമസിച്ചതിനാലാണ് നഗരസഭയ്ക്ക് പന്തളത്തെ പാർക്കിങ് സ്ഥലം മണ്ണിട്ടുനികത്തൽ പൂർത്തിയാക്കാൻ കഴിയാതെ വന്നത്. കെ.എസ്.ടി.പി.യുടെ റോഡ് പണിയിൽ ഇടിച്ചുനിരത്തുന്ന ഭാഗത്തെ മണ്ണ് ഇവിടെ ഇട്ട് നികത്താനായിരുന്നു തീരുമാനം. ഒരുഭാഗം നികത്തി സ്ഥലം ഒരുക്കിയെങ്കിലും മറുഭാഗത്ത് ഇപ്പോഴും വെള്ളംനിറഞ്ഞ് കിടക്കുകയാണ്. ഉടൻതന്നെ ഈ ഭാഗവും നികത്തുമെന്ന് കൗൺസിലർ പി.കെ. പുഷ്പലത പറഞ്ഞു.
കുളനട പഞ്ചായത്തിലെ കൈപ്പുഴ ഭാഗത്ത് പന്തപ്ലാവിൽ കടവിന്‍റെ പടവുകളാണ് ഇനിയും ചെളിനീക്കുവാനുള്ളത്. പ്രളയസമയത്ത് അടിഞ്ഞുകൂടിയ ചെളിയും പുൽക്കാടുമാണ് പടവുകളിൽ നിറഞ്ഞിരിക്കുന്നത്. കൈപ്പുഴ ശ്രീകൃഷ്ണസ്വാമി കടവ് ചെളികോരി വൃത്തിയാക്കിയശേഷം ഇവിടെ സുരക്ഷയ്ക്കായി കയറും കെട്ടിയിട്ടുണ്ട്. തീർഥാടക വിശ്രമകേന്ദ്രം വൃത്തിയാക്കി വഴിവിളക്കിടുന്ന ജോലിയും പൂർത്തിയാക്കി. വലിയപാലത്തിന് സമീപം റോഡിലേക്കുനിന്ന പാഴ്‌മരങ്ങൾ മുറിച്ചുമാറ്റുന്ന ജോലി കഴിഞ്ഞദിവസം നടത്തിയിരുന്നു.





























