കൊടുമൺ : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് ജോലി നൽകുന്ന പൊതുമേഖലാ സ്ഥാപനമായ പ്ലാൻ്റേഷൻ കോർപ്പറേഷൻ ഓഫ് കേരളാ ലിമിറ്റഡിൽ പണിയെടുന്ന 3500 ൽപരം തൊഴിലാളികൾക്ക് ഇത് ദുരിതത്തിൻ്റെ കാലം. മികച്ച ഉൽപാദനവും മികച്ചവിലയും ലഭിച്ചു കൊണ്ട് ഇരിക്കുന്ന ഈ കാലത്ത് ഓണത്തോട് അനുബന്ധിച്ച് നൽകി വരാറുള്ള ബോണസ്സിൻ്റെ ചർച്ചയിൽ മാനേജ്മെൻ്റ് എടുത്ത നിലപാട് അത്യന്തം പ്രതിക്ഷേധാർഹമാണ്. മിച്ചം വല്ലതും ഉണ്ടെങ്കിൽ തരാമെന്ന് ഉള്ളത് തൊഴിലാളി വർഗ്ഗമാനേജ്മെൻ്റ് എന്ന് അവകാശപ്പെടുന്നവർക്ക് ഒട്ടും ഭൂഷണമല്ലെന്ന് ഐ.എൻ.റ്റി. യു.സി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ആരോപിച്ചു.
കോർപ്പറേഷനിൽ ആണെങ്കിൽ ഇപ്പോൾ ഉദ്ഘാടന മാമാങ്കത്തിൻ്റെ കാലം ആണ്. കാസർകോട് എസ്റേറ്റിലെ മൂളിയാറിൽ സെപ്റ്റംബർ 2 ന് നടത്തുന്ന കാഷ്യൂ പഴത്തിൽ നിന്ന് പാനീയം ഉണ്ടാക്കുന്ന ഫാക്ടറിയുടെ ഉദ്ഘാടനത്തിൻ്റെ പേരിൽ ചിലവഴിക്കുവാൻ പോകുന്നത് ലക്ഷകണക്കിന് രൂപയാണ്. ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രിയും ആണ്. ഈ പരിപാടിയിൽ പങ്കെടുക്കാൻ കോർപ്പറേഷൻ്റെ 13 എസ്റ്റേറ്റിൽ നിന്ന് വരുന്ന ഉദ്യോഗസ്ഥൻമാർക്ക് താമസിക്കാനായി ഇതിനോടകം തന്നെ കാസർകോട്ടെ നിരവധി ലോഡ്ജുകൾ ആണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിന് വേണ്ടി ചിലവഴിക്കുന്നതോ ലക്ഷങ്ങൾ. ഒരു ദുരന്തമുഖത്ത് നിൽക്കുന്ന നാട്ടിൽ ഇതേ പോലെ ഉള്ള ആഡംബര ഉദ്ഘാടന മാമാങ്കം സാമൂഹിക നീതിയ്ക്ക് നിരക്കാത്തതാണെന്നും അങ്ങാടിക്കൽ വിജയകുമാർ തുടർന്നു പറഞ്ഞു. പ്ലാൻ്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ റ്റി യു സി കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ജി അജയൻ്റെ അദ്ധ്യക്ഷതയിൽ സജി വകയാർ , ബൈജു ജി , അനീഷ് കുമാർ , സിജോയ് വി ജോൺ, തങ്കമണി എ , സുധീഷ് ലാൽ, സുജിത്ത് ആർ, ബി കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.





























