പത്തനംതിട്ട : പെയിന്റിംഗ് സാധനങ്ങൾ വാങ്ങാൻ സ്കൂട്ടറിലെത്തിയാൾ കടയിലേക്ക് കയറിയ നേരം നോക്കി സ്കൂട്ടർ മോഷ്ടിച്ചുകടന്ന യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് വലയിലാക്കി. കുന്നന്താനം നെടുങ്ങാടപ്പള്ളി കല്ലുങ്കൽപ്പടി മഠത്തിക്കുളം വീട്ടിൽ ബാബുവിന്റെ മകൻ അനന്തു എന്ന് വിളിക്കുന്ന ബെന്നി ബാബു (24)വിനെയാണ് കീഴ്വായ്‌പ്പൂർ പോലീസ് സാഹസികമായി പിടികൂടിയത്.
മല്ലപ്പള്ളി വെസ്റ്റ് മഞ്ഞത്താനം കൊച്ചിക്കുഴിയിൽ ജോൺ വർഗീസിന്റെ വീട്ടിൽ പെയിന്റിംഗ് പണിക്കായി വന്ന അജികുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടർ മല്ലപ്പള്ളി കോട്ടയം റോഡിലുള്ള ഗ്ലാസ് പാലസ് എന്ന കടയുടെ മുന്നിൽ നിന്നും ചൊവ്വ വൈകുന്നേരത്തോടെയാണ് ഇയാൾ മോഷ്ടിച്ചുകടന്നത്. ജോൺ വർഗീസിന്റെ മൊഴിപ്രകാരം കേസെടുത്ത പോലീസ് മറ്റ് സ്റ്റേഷനുകളിലേക്ക് വിവരങ്ങൾ കൈമാറിയും സ്ഥലത്തുള്ള സി സി ടി വി ക്യാമറകളും പരിശോധിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ ശേഖരിച്ചശേഷം സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി വരവെ പ്രതിയെന്നു സംശയിക്കുന്നയാളെപ്പറ്റി സൂചന ലഭിക്കുകയായിരുന്നു. നെടുങ്ങാടപ്പള്ളി സ്വദേശിയാണെന്ന് വെളിപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തി അന്വേഷിച്ചതിൽ ചൊവ്വ രാത്രി 9.45 ന് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.
വീടിനോട് ചേർന്ന് നിൽക്കുന്ന തെങ്ങിൽ ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ മതിയായ ബലപ്രയോഗത്തിലൂടെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് മല്ലപ്പള്ളി താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. തുടർന്ന് പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂട്ടർ കോഴഞ്ചേരി ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തുനിന്നും ഇയാളുടെ സാന്നിധ്യത്തിൽ പോലീസ് കണ്ടെടുത്തു. തുടർന്ന് പ്രതിയുടെ ഫിംഗർ പ്രിന്റും മറ്റ് തെളിവുകളും ശേഖരിച്ചു. എസ് ഐമാരായ ജയകൃഷ്ണൻ സുരേന്ദ്രൻ എസ് സി പി ഓ അൻസിം, സി പി ഓ വിഷ്ണു എന്നിവർ ചേർന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.