തിരുവനന്തപുരം: കൊച്ചിയിൽനിന്ന് ദുബായിലേക്ക് യാത്രക്കപ്പൽ സർവീസ് ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടു. യാത്രക്കപ്പൽ തുടങ്ങുന്നതിനായി രണ്ട് ഏജൻസികളെ തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളും വിദേശ തുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസംരംഗത്തും യാത്രക്കപ്പൽ ഒരുക്കും. 12 കോടിയാണ് ആദ്യഘട്ടത്തിൽ ഇതിനായി വിനിയോഗിക്കുക. വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതോടെ അവിടെയും ടൂറിസം, കയറ്റുമതി ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണമേഖല സജീവമാകും. ജൂൺ, ജൂലൈ മാസങ്ങളിൽ ട്രയൽ നടത്തും. എത്രയുംവേഗം തുറമുഖം കമീഷൻ ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. 32 ക്രെയിനുകൾ ചൈനയിൽനിന്ന് എത്തിച്ചു. കണ്ടെയ്‌നർ ബർത്ത്, പുലിമുട്ടുകൾ എന്നിവ പൂർത്തിയായി. ബൈപാസും റോഡും അവസാനഘട്ടത്തിലാണ്.
വിഴിഞ്ഞം തീരത്തേക്ക് വരുന്ന വലിയ കപ്പലുകളെ കൃത്യമായി തുറമുഖ തീരത്ത് എത്തിക്കാൻ ഉപയോഗിക്കുന്ന ചെറിയ, കരുത്താർന്ന ബോട്ടുകളാണ് ടഗ് ബോട്ടുകൾ. ചെറുതെങ്കിലും ശക്തമായ എഞ്ചിനുകളും ശക്തിയുമുള്ള പ്രൊപ്പെല്ലറുകളും ഇവയ്ക്ക് ഉണ്ട്. അതിനാൽ തന്നെ വലിയ കപ്പലുകളെ അനായാസം നിയന്ത്രിക്കാൻ അവയ്ക്ക് കഴിയും. കപ്പലിലെ ചരക്കുകളുടെ ഭാരംകൊണ്ടും തുറമുഖത്തിന്റെ സുരക്ഷ മുൻനിർത്തിയും പൈലറ്റ് ബോർഡിങ് സ്റ്റേഷൻ മുതൽ തുറമുഖ തീരം വരെ ടഗ് ബോട്ടുകൾക്കാണ് കപ്പലിന്റെ നിയന്ത്രണം. ചരക്കിറക്കാൻ നിശ്ചയിച്ച സ്ഥലം കൃത്യമായി മനസ്സിലാക്കി കപ്പലുകളെ യഥാസ്ഥാനത്ത് എത്തിക്കേണ്ട ചുമതല ടഗ് ബോട്ടുകൾക്കാണ്. കപ്പലിന്റെ ക്യാപ്റ്റനുമായി നിരന്തരം സഞ്ചാരപഥം വിശദീകരിച്ചു കൊണ്ടിരിക്കും. തുറമുഖത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും ടഗിൽ ഉണ്ടാകും. വെസൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം(വി.ടി.എം.എസ്.) ആണ് ഇവയുടെ നിയന്ത്രണം. വെസൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റത്തിൻ്റെ നിർമ്മാണ പ്രവർത്തി ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ടഗുകളുടെ ഭാര പരിശോധന ഇന്ന് നടക്കുന്നുണ്ട്. നാല് ടഗുകളാണ് വിഴിഞ്ഞം പോർട്ടിന് കരുത്തേകാൻ പ്രവർത്തന സജ്ജമായി ഇരിക്കുന്നത്.