തിരുവനന്തപുരം: സിപിഎം നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടിമാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരായ വിമർശനങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ നേതൃത്വത്തിന്റെ വ്യക്തിപരവും നയപരവുമായ വീഴ്ചകൾ തികച്ചും മയപ്പെടുത്തിയാണ് റിപ്പോർട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ വിമർശനങ്ങൾ അപ്പാടെ ഒഴിവാക്കിയുള്ള ഈ റിപ്പോർട്ടുമായി കീഴ്ഘടങ്ങളിലേക്ക് വിശദീകരണത്തിന് ചെല്ലാനാകില്ലെന്നും, റിപ്പോർട്ടിൽ അടിയന്തരമായി തിരുത്തലുകൾ വേണമെന്നും സംസ്ഥാന കമ്മിറ്റിയിൽ കടുത്ത ആവശ്യമുയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പ്രധാന കാരണം ഭൂരിപക്ഷ വർഗീയതയോട് സ്വീകരിച്ച മൃദുസമീപനവും സംഘടനാ തലത്തിലുണ്ടായ ഗുരുതര വീഴ്ചകളുമാണെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ.
സംഘടനാ തലത്തിലും നയപരമായ സമീപനങ്ങളിലും അടിമുടി പാളിച്ചകൾ സംഭവിച്ചതായി യോഗത്തിൽ വിമർശനമുയർന്നു.ഇതിനുപുറമെ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണനേതൃത്വത്തിന്റെ പെരുമാറ്റവും സംസ്ഥാന സെക്രട്ടറി അടക്കമുള്ള സംഘടനാ നേതാക്കളുടെ ശരീരഭാഷയും വാവിട്ട വാക്കുകളും തിരിച്ചടിയുടെ ആക്കം കൂട്ടിയെന്നതാണ് ഉയർന്നുവന്ന മറ്റൊരു പ്രധാന വിമർശനം. തൊലിപ്പുറത്തുള്ള ചികിത്സകൾ കൊണ്ട് മാത്രം പാർട്ടിയുടെ നിലവിലെ പ്രതിസന്ധി മറികടക്കാനാകില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ, വരുന്ന ഓഗസ്റ്റ് മാസത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.






























