തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിൽ പത്ത് ദിവസത്തെ ഉത്സവം ആറാട്ടോടെ സമാപിച്ചു. ശനിയാഴ്ച രാവിലെ ഹരിനാമ കീർത്തനത്തോടെയാണ് പത്താം ഉത്സവദിന പരിപാടികൾ ആരംഭിച്ചത്. ശ്രീവല്ലഭേശ്വര ആധ്യാത്മിക പരിഷത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.എം.മോഹനൻ നായർ അധ്യക്ഷത വഹിച്ചു. മാർഗദർശക് മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, തന്ത്രി അഗ്‌നി ശർമൻ, വാസുദേവൻ ഭട്ടതിരിപ്പാട് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
തിരുവല്ല ജോയ് ആലുക്കാസും ക്ഷേത്ര ഉത്സവക്കമ്മിറ്റിയും സംയുക്തമായി നടത്തിയ വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ എം.ബി.പദ്മകുമാർ നിർവഹിച്ചു. ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി സനിൽകുമാർ ഭാരതി ഭവൻ, ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍, ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ വി.റാഫേൽ, സോമൻജി പുത്തൻപുരയ്ക്കൽ, ശ്യാമളാ വാരിജാക്ഷൻ നായർ, വിഘ്‌നേഷ് എന്നിവർ പ്രസംഗിച്ചു.
ഗജപൂജയും ആനയൂട്ടും ആറാട്ടുസദ്യയും നടന്നു. ആറാട്ടിനായി തുകലശ്ശേരി മഹാദേവ ക്ഷേത്രത്തിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീവല്ലഭ സ്വാമിയും സുദർശന മൂർത്തിയും ആനപ്പുറത്തേറി പുറപ്പെട്ടു. ആറാട്ടെഴുന്നള്ളിപ്പ് ഘോഷയാത്ര മുറിയാപ്പാലത്തിങ്കൽ ജംഗ്ഷനിൽ തുകലശ്ശേരി മഹാദേവ ക്ഷേത്ര സേവാസമിതിയും ഭക്തജനങ്ങളും ചേർന്ന് സ്വീകരിച്ചു. തുകലശ്ശേരി ആറാട്ടുകടവിലെ ആറാട്ടിന് ശേഷമാണ് ആറാട്ടുവരവ് ഘോഷയാത്ര ആരംഭിച്ചത്.