റാന്നി: തിരക്കേറിയ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ അമിതവേഗതയിൽ കടന്നു ‘പോകുന്ന വാഹനങ്ങൾ സ്ക്കൂൾ കോമ്പൗണ്ടിലേക്ക് മറിയുമെന്ന ആശങ്കയില്‍ റാന്നി വൈക്കം ഗവൺമെൻറ് യു പി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാന പാതയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൻ്റെ ബംമ്പർ അടക്കമുള്ള വാഹന അവശിഷ്ടങ്ങൾ സ്കൂളിൻ്റെ മുറ്റത്ത് വീണതാണ് ആശങ്കയ്ക്ക് കാരണം. സ്കൂൾ തിങ്കളാഴ്ച തുറക്കാൻ ഇരിക്കെ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഇതു സംബന്ധിച്ച് ജനമൈത്രി പോലീസ് സമിതിയും താലൂക്ക് വികസന സമിതിയിലും സ്കൂൾ അധികൃതർ പരാതി ഉന്നയിച്ചു.
റോഡ് വികസനത്തിന് സ്കൂളിൻ്റെ ഭൂമി വിട്ടു നൽകിയതിന് ശേഷമാണ് സ്കൂൾ കോമ്പൗണ്ടിൻ്റെ വിസ്തൃതി കുറഞ്ഞത്. കോമ്പൗണ്ടിനോട് ചേർന്നാണ് സംസ്ഥാന പാത കടന്നു പോകുന്നത്. വാഹനങ്ങളുടെ അമിതവേഗം മൂലം പ്രദേശത്ത് അപകടങ്ങളും പതിവാകുന്നതും ആശങ്ക വർദ്ധിക്കുന്നു. ഇവിടെ വേഗ നിയന്ത്രണ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും കുറവാണ്. സംസ്ഥാന പാതയുടെ നിർമ്മാണ ചുമതലയുള്ള കെ.എസ്.ടി.പിക്ക് നിരവധി തവണ പരാതി നൽകിയിട്ടും സംരക്ഷണ ഇരുമ്പ് വേലി സ്ഥാപിക്കാൻ ഫണ്ടില്ല എന്നാണ് കിട്ടിയിരിക്കുന്ന മറുപടി.
ഇരുന്നൂറ്റിയന്‍പതോളം കുട്ടികൾ പഠിക്കുന്ന റാന്നി ഗവ യു പി സ്കൂളിന് 200 വർഷത്തിലേറെ പഴക്കമുണ്ട്. സംസ്ഥാന പാതയിൽ നിന്നും 15 അടി താഴ്ചയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജി.ഐ പൈപ്പുകൾ കൊണ്ട് വേലി കുറച്ചുഭാഗത്ത് സ്ഥാപിച്ചുവെങ്കിലും കോമ്പൗണ്ടിൻ്റെ പകുതി സ്ഥലത്തെ ഇവ നിർമിച്ചിട്ടുള്ളു. ബാക്കി സ്ഥലം തുറസായി കിടക്കുകയാണ്. ഇവിടെ സ്ഥാപിച്ച ജി.ഐ പൈപ്പ് കൊണ്ടുള്ള വേലിയുടെ പല ഭാഗങ്ങളും ഇപ്പോൾ തുരമ്പിച്ചും തുടങ്ങി. കഴിഞ്ഞ രണ്ട് വർഷത്തിനകം സ്കൂൾ അധികൃതർ നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല