തെഹ്റാന്‍: ഇറാനെതിരെയുള്ള വ്യോമാക്രമണം പത്താം ദിവസവും തുടർന്ന് അമേരിക്കൻ സൈന്യം. യുഎസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണത്തിൽ ഇറാന്റെ തെക്കൻ, തെക്കുകിഴക്കൻ തീരദേശ നഗരങ്ങളായ സിരിക്, ബന്ദർ അബ്ബാസ്, ഖീഷം ദ്വീപ്, ചബഹാർ, കൊനാരാക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിന് സമീപ്പമുള്ള സൈനിക കേന്ദ്രങ്ങൾ, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു യുഎസ് ആക്രമണം. ഇറാഖിൽ യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാനിൽ വ്യാപക ആക്രമണം അമേരിക്ക അഴിച്ചുവിട്ടിരിക്കുന്നത്. ഒമ്പത് ദിവസം പിന്നിട്ട പോരാട്ടത്തിനിടെ നാല് യുഎസ് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
യുഎസ് സൈനികർ കൊല്ലപ്പെട്ടാൽ ഇനിയും കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. മറുപടിയായി ബഹ്റൈനിലെ വ്യോമ നാവിഗേഷൻ സംവിധാനം ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോൺ ആക്രമണം നടത്തി. എന്നാല്‍ ആക്രമണം വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. കുവൈത്ത് ലക്ഷ്യമാക്കിയും ഇറാന്‍ മിസൈല്‍ തൊടുത്തു. ഇതിനിടെ ഹോർമുസിൽ രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ടു. യുഎഇ തീരത്ത് മറ്റൊരു കപ്പലിന് നേർക്ക് ആക്രമണം ഉണ്ടായി. ആക്രമണം കടുത്തതോടെ ക്രൂഡോയിൽ വില ബാരലിന് 91 ഡോളറായി ഉയർന്നു.






























