കാൻപൂർ: ഉദ്യോഗാർഥികളിൽ നിന്ന് നാല് ലക്ഷം രൂപ വീതം വാങ്ങി സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) പരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടികൂടി. ഗ്രേറ്റർ നോയിഡയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ തട്ടിപ്പിന്റെ സൂത്രധാരൻ ഉൾപ്പെടെ ഏഴ് പ്രതികളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ഏകദേശം 50 ലക്ഷം രൂപയും, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി രേഖകൾ എന്നിവയും കണ്ടെടുത്തു. സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (CAPF), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF) കോൺസ്റ്റബിൾ ജിഡി, അസം റൈഫിൾസ് റൈഫിൾമാൻ പരീക്ഷ-2026 എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി നടത്തിയ ഓൺലൈൻ പരീക്ഷകളിലാണ് സംഘം ക്രമക്കേട് നടത്തിയത്.
പരീക്ഷാ സംവിധാനത്തെ മറികടക്കാനും, പരീക്ഷ നടക്കുന്ന സമയത്ത് തന്നെ ഉദ്യോഗാർഥികൾക്ക് തത്സമയം ഉത്തരങ്ങൾ എത്തിച്ചു നൽകാനും പ്രതികൾ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചതായാണ് ആരോപണം.എസ്എസ്‌സി ഓൺലൈൻ പരീക്ഷകളിൽ ക്രമക്കേട് നടക്കുന്നതിനെക്കുറിച്ച് എസ്ടിഎഫ് (STF) ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബാലാജി ഡിജിറ്റൽ സോൺ എന്ന പരീക്ഷാ കേന്ദ്രത്തിൽ പരിശോധന നടത്തിയത്. പ്രദീപ് ചൗഹാൻ, അരുൺ കുമാർ, സന്ദീപ് ഭാട്ടി, നിഷാന്ത് രാഘവ്, അമിത് റാണ, ഷാക്കിർ മാലിക്, വിവേക് കുമാർ എന്നിവരാണ് പിടിയിലായത്.
ഇവർ എസ്എസ്‌സി പരീക്ഷാ സംവിധാനം നേരിട്ട് ഹാക്ക് ചെയ്തിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇവർ ദൂരെമാറി ചോദ്യങ്ങൾ പരിഹരിക്കുകയും, പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ശരിയായ ഉത്തരങ്ങൾ കൈമാറുകയും ചെയ്യുമായിരുന്നു. പ്രദീപ് ചൗഹാൻ ദീർഘനാളായി ഈ തട്ടിപ്പ് സംഘം നടത്തിവരികയാണെന്നും, ‘എഡ്യൂക്വിറ്റി’ (Eduquity) എന്ന കമ്പനി വഴി എസ്എസ്‌സി ഓൺലൈൻ പരീക്ഷകൾ നടത്തുന്ന പരീക്ഷാ കേന്ദ്രം സജ്ജീകരിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രോക്സി സെർവർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതും അത് കൈകാര്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള സാങ്കേതിക പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് അരുൺ കുമാർ ആണെന്നാണ് കണ്ടെത്തൽ.






























