ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നഷ്ടപ്പെട്ട ബി.ജെ.പി.ക്കെതിരേ കടുത്ത വിമർശനവുമായി ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസർ. പ്രധാനമന്ത്രിയുടെ പ്രഭാവത്തെയും മറ്റുചില ദേശീയനേതാക്കളുടെ സാന്നിധ്യത്തെയുംമാത്രം ആശ്രയിച്ച് തിരഞ്ഞെടുപ്പ് ജയിക്കാമെന്നു കരുതിയതിൽ പാളിച്ച പറ്റി. നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന് സ്വന്തംലോകത്ത് ഒതുങ്ങി. താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദംകേൾക്കാൻ ശ്രമിക്കുന്നില്ല. പാർട്ടിക്കായി സ്വയം സമർപ്പിച്ച മുതിർന്നനേതാക്കളെ തഴഞ്ഞ് പുതുതലമുറയിലെ സെൽഫി കേന്ദ്രിത ആക്ടിവിസ്റ്റുകളെ ഉയർത്തിയത് പ്രതികൂല സ്വാധീനമാണുണ്ടാക്കിയതെന്നും ലേഖനങ്ങളിൽ ആരോപിച്ചു.
മുതിർന്ന ആർ.എസ്.എസ്. നേതാവ് രത്തൻ ശാരദ എഴുതിയ ലേഖനവും ഹേമാംഗി സിൻഹ, സന്തോഷ് കുമാർ എന്നിവർ ചേർന്നെഴുതിയ ലേഖനവുമാണ് ബി.ജെ.പി.യുടെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത്. യഥാർഥ പാർട്ടിപ്രവർത്തകർ ധാർഷ്ട്യം കാട്ടില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യത കാട്ടിയില്ലെന്നും കഴിഞ്ഞദിവസം ആർ.എസ്.എസ്. സർസംഘ് ചാലക് മോഹൻ ഭാഗവത് നാഗ്‌പുരിൽ പറഞ്ഞിരുന്നു. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആർ.എസ്.എസ്. നേതാവ് രാംമാധവ് തുടങ്ങിയവർ നേരത്തേ തിരഞ്ഞെടുപ്പുഫലത്തെ വിലയിരുത്തി പാർട്ടിയെ വിമർശിച്ചിരുന്നു.





























