കൊച്ചി: പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കുംഭമേള വൈറൽ പെൺകുട്ടി വീണ്ടും പോലീസിന് മുന്നിൽ ഹാജരായി. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പെൺകുട്ടി എത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി സെൻട്രൽ പോലീസ് ഇവർക്ക് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിച്ചിരുന്നു. പിന്നാലെയാണ് സുരക്ഷ തേടി വീണ്ടും പെൺകുട്ടി എത്തിയത്. തന്റെ പാസ്പോർട്ടും പണവും അടക്കം പിതാവും സംഘവും അപഹരിച്ചെന്നും പെൺകുട്ടി പരാതി നൽകിയിട്ടുമുണ്ട്. കഴിഞ്ഞയാഴ്ച ഹൈക്കോടതി പെൺകുട്ടിയുടെ പോലീസ് സംരക്ഷണം പിൻവലിച്ചിരുന്നു. ലഭ്യമായ ഫോൺ നമ്പറിലും വിലാസത്തിലും പെൺകുട്ടിയെ കണ്ടെത്താനായില്ലെന്ന് സർക്കാർ അറിയിച്ചതോടെയാണ് നടപടി. പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്ന് പോലീസിനോട് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി പോലീസ് സ്റ്റേഷനിൽ സംരക്ഷണം ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്.
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്ന് കാട്ടി ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം മധ്യപ്രദേശ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനു വേണ്ടി ഫർഹാൻ മുൻകൂർ ജാമ്യം തേടി മധ്യപ്രദേശ് കോടതിയെ സമീപിച്ചെങ്കിലും ആ അപേക്ഷ തള്ളി. ഈ ഘട്ടത്തിലാണ് ഇവർ ഹൈക്കോടതിയെ സമീപിക്കുന്നതും സുരക്ഷ ആവശ്യപ്പെടുന്നതും. പ്രശ്നങ്ങൾ ഇല്ലെങ്കിൽ സുരക്ഷ നൽകാൻ സെൻട്രൽ പോലീസിനോട് ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. പിന്നീട് പെൺകുട്ടിയെ കാണാനില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് സുരക്ഷ പിൻവലിക്കാൻ കോടതി നിർദേശിച്ചത്.






























