വാഷിങ്ടൺ : ലോകത്തെയാകെ ഞെട്ടിച്ച കൊറോണ വൈറസ് ചൈനീസ് ലാബില്‍നിന്നു പുറത്തുവന്നതാണെന്ന അനുമാനം ശരിയായിരിക്കാമെന്നും ഇതേക്കുറിച്ചു കൂടുതല്‍ അന്വേഷണം വേണമെന്നും യുഎസ് സര്‍ക്കാരിന്റെ ദേശീയ ലബോറട്ടറിയുടെ റിപ്പോര്‍ട്ട്.
വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. കലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറി മേയ് 2020ലാണ് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളിലാണ് പഠനം നടത്തിയിരിക്കുന്നത്.
വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചൈന കോവിഡ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്പ് 2019 നവംബറില്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ രോഗബാധിതരായി ചികിത്സ തേടിയിരുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ഇവരുടെ ചികിത്സാ വിവരങ്ങള്‍ പുറത്തുവിടാന്‍ ചൈന തയ്യാറാകണമെന്ന് യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്‍ ഡോക്ടർ ആന്റണി ഫൗചി ആവശ്യപ്പെടുകയും ചെയ്തു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ചൈന സുതാര്യത പുലര്‍ത്തുന്നില്ലെന്നാണ് അമേരിക്കയുടെ ആരോപണം. അതേസമയം ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിടാന്‍ ചൈനയെ നിര്‍ബന്ധിക്കാനാവില്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നിലപാട്.