ആലപ്പുഴ : നവകേരള യാത്രക്കിടെ ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു മുഖ്യമന്ത്രിയുടെ ബസിന് കടന്നു പോകാൻ മാവേലിക്കര ഗവ ഹൈസ്കൂളിന്‍റെ മതില്‍ പൊളിച്ചത്. സിപിഎമ്മും കോൺഗ്രസും ബിജെപിയും എല്ലാം ചേര്‍ന്നുള്ള രാഷ്ട്രീയ ചക്കളത്തിപ്പോര് ഏറെ നാൾ ക്രമസമാധാന പ്രശ്നങ്ങൾക്ക് വരെ ഇടയാക്കി. രണ്ട് മാസത്തിനിപ്പറം ഈ മതിലിന്‍റെ പുനര്‍നിർമാണം തുടങ്ങിയിരിക്കുകയാണ്. ഒരു കാലത്ത് വിവാദങ്ങളിലിടം പിടിച്ച സ്ഥലമാണ് മാവേലിക്കര ഗവ ഹൈസ്കൂളും മതിലും നവകേരളയാത്രയുടെ സദസ്സായി സ്കൂൾ ഗ്രൗണ്ട് നിശ്ചയിച്ചത് മുതല്‍ തുടങ്ങിയ രാഷ്ട്രീയ ചക്കളത്തിപ്പോര്. മുഖ്യമന്ത്രിയുടെ ബസിന് കടന്നുപോകാൻ എം.എസ്.അരുൺകുമാർ എംഎൽഎ നല്കിയ കത്ത് കോൺഗ്രസ് ഭരിക്കുന്ന നഗരസഭ തള്ളിക്കളഞ്ഞു. പിന്നെ ഒരു പ്രഭാതത്തിൽ മതിലിന്റെ ഒരു ഭാഗം തകര്‍ത്ത നിലയിലാണ് നാട്ടുകാർ കാണുന്നത്.
പിന്നാലെ ബിജെപിയും കോൺഗ്രസും ചേര്‍ന്ന് പുതുക്കിപ്പണിതു. മതില്‍ പൂർണമായും പൊളിച്ച് പണിയണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവും നടപ്പായില്ല. ഒടുവിൽ നവകേരളസദസ്സിന് മൂന്ന് ദിവസം മുമ്പ് ജെസിബി ഉപയോഗിച്ച് ഒരു സംഘം മതില്‍ ഇടിച്ചു നിരത്തി. പിന്നാലെ നവ കേരള സദസും ഗംഭീരമായി നടന്നു. അന്ന് തന്നെ മതിൽ പുനനിര്‍മിക്കാന്‍ എം എൽഎ ഫണ്ടില്‍ നിന്ന 25 ലക്ഷം രൂപ നല്‍കുമെന്ന് എം.എസ്.അരുൺകുമാർ എം എൽ എ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് ഭരണാനുനമതി ലഭിച്ചതോടെയാണ് എംഎൽഎ തന്നെ തറക്കല്ലിട്ടത്. കിഴക്ക് ഭാഗത്തെ മതിലും കവാടവും കൂടി പൊളിച്ചു നീക്കി പുതിയ കവാടം ഉള്‍പ്പെടെയാണ് പുതിയ നിര്‍മാണം.





























