വാഷിങ്ടൺ : ഇറാനുമായുള്ള യുദ്ധം തുടങ്ങി ആദ്യ ആഴ്ച പിന്നിട്ടപ്പോൾ അമേരിക്കയ്ക്ക് ചെലവായത് 11 ബില്യൺ ഡോളറിലധികം (ഏകദേശം 9.5 ലക്ഷം കോടി രൂപ). മാർച്ച് നാലിന് യുദ്ധം തുടങ്ങിയ ശേഷമുള്ള കണക്കാണ് വിദേശ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. യുദ്ധം തുടർന്നാൽ കൂടുതൽ തുക ആവശ്യമായി വരുമെന്നാണ് വൈറ്റ് ഹൗസിലെ ഉന്നതരുടെ പേര് വെളിപ്പെടുത്താതെയുള്ള പ്രതികരണം അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകളിൽ പറയുന്നത്. പേർഷ്യൻ ഗൾഫ് കടലിൽ വിമാനവാഹിനിക്കപ്പലുകളുടെയും യുദ്ധവിമാനങ്ങളുടെയും പ്രവർത്തനത്തിനാണ് അമേരിക്കയ്ക്ക് കൂടുതൽ പണം ചെലവായത്.
ഇറാൻ തൊടുത്ത മിസൈലുകളെയും ഡ്രോണുകളെയും തടയാൻ ഉപയോഗിക്കുന്ന അത്യാധുനിക പ്രതിരോധ മിസൈലുകൾക്കും വൻ തുക ചെലവായി. കൂടാതെ പശ്ചിമേഷ്യൻ മേഖലയിലെ അമേരിക്കയുടെ സൈനിക താവളങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അമേരിക്കൻ സൈനികരുടെ വിന്യാസത്തിനും തുക ചെലവായി. യുദ്ധം കൂടുതൽ കാലം നീണ്ടുനിന്നാൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ഇത് സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. പ്രതിദിനം ഏകദേശം 1.5 ബില്യൺ ഡോളറിലധികം സൈനിക ആവശ്യങ്ങൾക്കായി മാത്രം അമേരിക്കയ്ക്ക് ചിലവാകുന്നുണ്ട്. പശ്ചിമേഷ്യൻ മേഖലയിലെ സഖ്യരാഷ്ട്രങ്ങൾക്ക് നൽകുന്ന സൈനിക സഹായങ്ങളും അമേരിക്കയുടെ സാമ്പത്തിക ഭാരം കൂട്ടി. യുദ്ധത്തിന് കൂടുതൽ പണം ചെലവഴിക്കാൻ അനുമതി തേടി ട്രംപ് ഭരണകൂടം ഉടൻ യുഎസ് കോൺഗ്രസിനെ സമീപിക്കുമെന്നാണ് കരുതുന്നത്.






























