തിരുവനന്തപുരം : മന്ത്രിസഭാ രൂപീകരണത്തിൽ ഏകാംഗ കക്ഷികളുടെ മുന്നിൽ വഴിയടച്ച സമീപനം സിപിഎം സ്വീകരിക്കില്ല. എന്നാൽ അങ്ങനെയുള്ള ആറു പേർക്കും പ്രാതിനിധ്യം നൽകാനും സാധ്യതയില്ല. പ്രശ്നം തീരാൻ സഹായകരമാണെങ്കിൽ തങ്ങളുടെ മന്ത്രിമാരുടെ എണ്ണം ഒന്നു കുറയ്ക്കാൻ സിപിഎം തയ്യാറാകും. സിപിഐ കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് സ്ഥാനവും വിട്ടുകൊടുക്കും. പക്ഷേ യോജിച്ച ഫോർമുല ഉരുത്തിരിയാതിരുന്നാൽ ആറു പേരും പുറത്തു നിൽക്കേണ്ടി വരും.
പ്രശ്ന പരിഹാര വഴികളുടെ തുടക്കം കുറിച്ചുകൊണ്ട് ജനതാദളിനോടും (എസ്) ലോക് താന്ത്രിക് ജനതാദളിനോടും (എൽജെഡി) എത്രയും വേഗം ലയിക്കാൻ സിപിഎം ആവശ്യപ്പെട്ടു. ഇരു ദളിനെയും രണ്ടു പാർട്ടികളായി കണ്ടു രണ്ടു മന്ത്രിസ്ഥാനം നൽകാൻ കഴിയില്ലെന്നു വ്യക്തമാക്കി. ലയനത്തിനു ശ്രമിക്കാം എന്ന മറുപടിയാണ് ദളുകൾ നൽകിയിരിക്കുന്നത്.
ഇരുപാർട്ടികളും ലയനത്തിനു തയാറായാൽ പിന്നെ ഏകാംഗ കക്ഷികൾ അഞ്ചായി കുറയും. അതിൽ കോവൂർ കുഞ്ഞുമോൻ ഇടതുമുന്നണിയിലെ ഘടക കക്ഷിയല്ല. മുന്നണിക്കു പുറത്തു നിർത്തി സഹകരിപ്പിക്കുന്ന കുഞ്ഞുമോനെ മന്ത്രിസഭാ രൂപീകരണത്തിൽ അക്കാര്യം ചൂണ്ടിക്കാട്ടി ഒഴിവാക്കിയാൽ നാലു പേരാണ് അവശേഷിക്കുന്നത്. രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ്–എസ്), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), കെ.ബി.ഗണേഷ്കുമാർ (കേരള കോൺഗ്രസ്–ബി), ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്).
മന്ത്രിസഭാംഗങ്ങളുടെ എണ്ണം നിലവിലെ 20ൽ നിന്ന് 21 ആയി ഉയർത്തും. സിപിഎം–12, സിപിഐ–4, കേരള കോൺഗ്രസ്–1, എൻസിപി–1, ദൾ ഗ്രൂപ്പുകൾ–1 എന്ന നിലയിൽ വിഭജിച്ചാൽ പിന്നീടു 2 മന്ത്രി സ്ഥാനമുണ്ട്. നാലിൽ രണ്ടു പേരെ പരിഗണിക്കണോ അതോ അവർക്കിടയിൽ ഊഴം വെച്ചു നൽകണോ എന്നതെല്ലാം ചർച്ച ചെയ്യും. 2 മന്ത്രിസ്ഥാനം ചോദിച്ച കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും സിപിഐയുടെ പക്കലുള്ള ചീഫ് വിപ്പ് പദവിയും നൽകാനാണു സാധ്യത.
സിപിഎമ്മിനും സിപിഐക്കും മാത്രം 84 സീറ്റ് ഉണ്ടെങ്കിലും അതിന്റെ പേരിൽ ചെറു കക്ഷികളെ എല്ലാം മന്ത്രിസഭയിൽ നിന്നു തഴഞ്ഞെന്നു ചിത്രീകരിക്കാൻ സിപിഎം ഉദ്ദേശിക്കുന്നില്ല. മന്ത്രിസഭാ രൂപീകരണ വേളയിൽ തന്നെ മുന്നണിയിൽ കലഹം ഉയർന്നെന്ന പ്രതീതിക്ക് അതു വഴി വച്ചേക്കുമെന്നും പാർട്ടി വിലയിരുത്തുന്നു. തിങ്കൾ മുതൽ ബുധൻ വരെ വിവിധ കക്ഷികളുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ 17ലെ എൽഡിഎഫ് യോഗത്തിനു മുമ്പായി സിപിഐയുമായി ഒരു വട്ടം കൂടി ആശയവിനിമയം നടത്തി മന്ത്രിമാരുടെ വകുപ്പുകള്‍ അന്തിമമാക്കാനാണു ധാരണ.