ചെന്നൈ : വിഖ്യാത കർണാടക സംഗീതജ്ഞരായ ബോംബെ സിസ്റ്റേഴ്സിലെ ഇളയസഹോദരി സി ലളിത (85) അന്തരിച്ചു. ചെന്നൈ അഡയാറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കൗമാര കാലം മുതൽ വേദികളിൽ ഒന്നിച്ച് പാടിയാണ് ബോംബെ സിസ്റ്റേഴ്സ് എന്ന പേരിൽ ഇവർ പ്രസിദ്ധരായത്. രാജ്യത്തിനകത്തും പുറത്തും നൂറുകണക്കിന് കച്ചേരികളും ശങ്കരാചാര്യ സ്‌തോത്രങ്ങൾ ഉൾപ്പെടെ ഗാനാത്മകമായി അവതരിപ്പിക്കുകയും ചെയ്തവരാണ് ലളിതയും സഹോദരി സി സരോജയും.
മുക്താംബാളിന്‍റെയും ചിദംബര അയ്യരുടെയും മക്കളായി തൃശൂരിലായിരുന്നു ജനനവും കുട്ടിക്കാലവും. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ചിദംബരം ജോലി സംബന്ധമായി ബോംബെയിലെത്തിയപ്പോഴായിരുന്നു സരോജയും ലളിതയും വേദികളിൽ ഒരുമിച്ച് പാടിത്തുടങ്ങിയത്. അങ്ങനെ ബോംബെ സിസ്റ്റേഴ്സ് എന്നറിയപ്പെട്ടു. മലയാളം, തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാഠി ഭാഷകളിൽ ആൽബങ്ങൾ ഇറക്കി. സപ്താഹം, സുന്ദരനാരായണ ഗുരുവായൂരപ്പൻ ഗാനാഞ്ജലിയുടെ രണ്ട് വാല്യങ്ങൾ എന്നിവയാണ് മലയാളത്തിലെ പ്രധാന ആൽബങ്ങൾ.
എച്ച് എ എസ് മണിയുടെയും മുസിരി സുബ്രഹ്മണ്യ അയ്യരുടെയും അരനൂറ്റാണ്ടോളം ടി കെ ഗോവിന്ദറാവുവിന്‍റെയും ശിഷ്യരായിരുന്നു. സായിബാബ സംഗീതോത്സവത്തിൽ പാടേണ്ടിയിരുന്ന മധുര മണി അയ്യർ അസുഖം മൂലം പിന്മാറുകയും ബോംബെ സഹോദരിമാർക്ക് ആ അവസരം ലഭിക്കുകയും ചെയ്തത് ഇരുവരുടെയും സംഗീതജീവിതത്തിലെ നാഴികക്കല്ലായി. 2020-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.





























