പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയുമായ ഏഴംകുളം നെടുമൺ പറമ്പുവയൽകാവ് ക്ഷേത്രത്തിനു സമീപ് മുതിരവിള പുത്തൻ വീട്ടിൽ കിച്ചു എന്നു വിളിക്കുന്ന വിഷ്ണു വിജയ(30)നെ കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ഒരു വർഷത്തേക്ക് ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർ പ്രേം കൃഷ്ണനാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത് . അടൂർ, ഏനാത്ത്, കുന്നിക്കോട്, കൊട്ടാരക്കര, വിയ്യൂർ, മങ്കര പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ, മയക്കുമരുന്ന് വിപണനം തുടങ്ങിയ ഇരുപതിലധികം ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് വിഷ്ണു. കഴിഞ്ഞ വർഷം കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നർക്കോട്ടിക് ആക്ട് പ്രകാരമുളള കേസിലും വധശ്രമ കേസിലും റിമാന്റിൽ കഴിഞ്ഞുവരവെ കൊട്ടാരക്കര സബ്ബ് ജയിലിലെ വാർഡൻമാരെ ഉൾപ്പെടെ ആക്രമിച്ച കേസിലും പ്രതിയായി.
ജാമ്യത്തിലിറങ്ങിയ ഇയാൾ പറക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ ആക്രമണം നടത്തിയ കേസിലും പ്രതിയായതിനെ തുടർന്ന് കഴിഞ്ഞവർഷം കാപ്പാ ചുമത്തപ്പെട്ട് ആറുമാസം ജയിലിൽ അടക്കപ്പെട്ടു. ജയിലിൽ നിന്നും പുറത്തിറങ്ങിയശേഷം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായി കാപ്പാ നടപടിപ്രകാരം ജയിലിൽ അടക്കപ്പെട്ട സഹോദരങ്ങളായ അടൂർ, ഇളമണ്ണൂർ മാരൂരിലുള്ള സൂര്യ ലാലിൻറെയും ചന്ദ്രലാലിൻറെയും വീട്ടിൽ വച്ച് കണ്ണൂർ കേളകം സ്വദേശിയായ മറ്റൊരു കാപ്പാ കേസ് പ്രതി ജെറിൽ പി ജോർജ്ജിനെ വധിക്കാൻ ശ്രമിച്ച കേസിൽ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ വർഷം കാപ്പാ നടപടികൾക്ക് വിധേയരായി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് സഹോദരങ്ങൾ വിഷ്ണുവുമായി ചങ്ങാത്തത്തിലായത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇവർ മാരൂരിലുള്ള സൂര്യലാലിൻറെ വീട്ടിൽ ദിവസങ്ങളോളം ഒരുമിച്ച് താമസിക്കുന്നതിനിടെയുണ്ടായ സാമ്പത്തിക തർക്കത്തിന്റെ പേരിൽ ജെറിലിൻറെ പുറത്തും വയറിലും നെഞ്ചിലുമായി ബ്ലേഡ് വച്ച് ആഴത്തിൽ മുറിവേൽപ്പിക്കുകയും ലിംഗത്തിലും ഇരുതുടയിലും തീക്കനൽ വാരിയിട്ട് പൊള്ളിക്കുകയും എയർ പിസ്റ്റൾ ഉപയോഗിച്ച് ചെവിയിൽ പെല്ലറ്റില്ലാതെ അടിച്ചു മുറിവേൽപ്പിക്കുകയും പിന്നീട് പെല്ലറ്റ് ഉപയോഗിച്ച് കാലിലും ചെവിയിലും എയർ പിസ്റ്റൾ വച്ച് വെടിവക്കുകയും ഇരുമ്പ് കമ്പി കൊണ്ട് ദേഹമാസകലം മർദിക്കുകയും ചെയ്തിരുന്നു.
ഈ കേസിൽ അറസ്റ്റിലായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞു വരവേയാണ് ജില്ലാ കളക്ടറുടെ കാപ്പാ ഉത്തരവുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ, ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, അടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ രാജീവ് ജയിലിൽ നേരിട്ട് എത്തി നടപടികൾ സ്വീകരിച്ചു. പ്രതിയെ പിന്നീട് തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും ഒരു വർഷത്തേക്കാണ് ജയിലിലെ പ്രത്യേക കാപ്പ സെല്ലിൽ പാർപ്പിക്കുക. ഇത്തരത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സമീപ കാലത്തായി ഇരുപത്തിയഞ്ചോളം ഗുണ്ടകൾക്കെതിരെ കാപ്പാ നടപടികൾ സ്വീകരിച്ചതായും കൂടുതൽ പേർക്കെതിരെ നടപടികൾ സ്വീകരിച്ചു വരുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.