കോന്നി : മലയാലപ്പുഴ ദേവീ ക്ഷേത്രത്തിൽ ദർശനത്തിനിടെ വീട്ടമ്മയുടെ മാല അപഹരിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശികളെ പോലീസ് പിടികൂടി. പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പ്രത്യേക നിർദേശപ്രകാരം പത്തനംതിട്ട ഡി വൈ എസ് പി എസ് അഷാദിന്റെ നേതൃത്വത്തിൽ ഇരുപതോളം പേർ അടങ്ങുന്ന അന്വേഷണ സംഘം ആറ് ദിവസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തമിഴ്നാട് പൊള്ളാച്ചി ഡോർ നമ്പർ 75 ഏഴിമലയിൽ ജൂലി (53), ചെങ്കൽ ചൂള ഒഴിക്കാൻ പാറയിൽ പ്രീയ എസ് ജേക്കമ്മ (43) എന്നിവരെ ആണ് പോലീസ് പിടികൂടിയത്. കേസിൽ പ്രധാന പ്രതിയായ രതിയെ തിരുവനന്തപുരം വഞ്ചയൂർ കോടതി റിമാൻഡ് ചെയ്തിരുന്നു. തോന്ന്യാമല സ്വദേശി സുധയുടെ നാലര പവൻ തൂക്കമുള്ള മാലയാണ് പ്രതികൾ കവർന്നത്. മലയാലപുഴ ദേവീക്ഷത്രത്തിൽ ദർശനം നടത്തുന്നതിന് ഇടയിൽ ആയിരുന്നു സംഭവം നടന്നത്. മൂന്ന് ദിവസങ്ങൾക്കു മുൻപാണ് കേസിൽ മറ്റൊരു പ്രതിയായ രാത്രിയെ വഞ്ചിയൂർ പോലീസ് പിടികൂടി വഞ്ചിയൂർ കോടതി റിമാൻഡ് ചെയ്തത്. മലയാലപ്പുഴ ക്ഷേത്രത്തിൽ നടന്ന മോഷണത്തിന്റെ സി സി റ്റി വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ജൂൺ ഒന്നിന് ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെ തിരക്കുള്ള സമയത്താണ് പ്രതികൾ മോഷണം നടത്തിയത്.
പൊള്ളാച്ചി സ്വദേശികളായ രതി, ജൂലി, ജേക്കമ്മാൾ എന്നിവർ ചേർന്നാണ് മോഷണം നടത്തിയത്. വീട്ടമ്മ ഏറെ വൈകിയാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിലെ 32 സി സി റ്റി വി ക്യാമറകളിൽ നിന്ന് അടക്കം നൂറ് കണക്കിന് സി സി റ്റി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ശേഷം സി സി റ്റി വി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരുടെ യാത്ര വിവരണം ശേഖരിക്കുകയായിരുന്നു. ക്ഷേത്രത്തിൽ നിന്ന് പുറത്തുകടന്ന രതി, ജൂലി, ജേക്കമ്മാൾ എന്നിവർ മോഷണത്തിന് ശേഷം പത്തനംതിട്ട കണ്ണങ്കരയിൽ എത്തി ശേഷം സമീപത്തെ ബാർ ഹോട്ടലിന്റെ ഭാഗത്തേക്ക് പോയി. അതുവഴി വന്ന ബസിൽ കയറി യാത്ര തുടർന്നു. ഇങ്ങനെയാണ് പ്രതികൾ എന്ന് കരുതുന്നവർ തമിഴ്നാട് സ്വദേശികൾ ആണെന്ന സംശയം ബലപ്പെട്ടത്.
ഇവരുടെ ചിത്രങ്ങൾ തമിഴ്നാട് ക്യു ബ്രാഞ്ചിന് അയച്ചു. ഇതാണ് കേസിൽ നിർണ്ണായക തെളിവായത്. മൊബൈൽ നമ്പറുകൾ ലഭ്യമായതോടെ ഇതിന്റെ ലോക്കേഷൻ വിവരങ്ങൾ മലയാലപ്പുഴ പോലീസ് ശേഖരിച്ചു. സി സി റ്റി വി ക്യാമറകളിൽ മുഖം പതിയാതെ ഇരിക്കുവാനും കൃത്യമായി മോഷണം നടത്തുവാനും പ്രതികൾ ശ്രദ്ധിച്ചിരുന്നു. മോഷണ മുതൽ വിറ്റഴിക്കുവാനും നിയമ സഹായത്തിനും ഇവർക്ക് പ്രത്യേക സംവിധാനം ഉണ്ടെന്ന് പോലീസ് കണ്ടെത്തി. തൃശൂർ ജില്ലയിൽ മാത്രം 14 കേസുകളും തൃശൂർ, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളും നിലവിൽ ഉണ്ട്. ആറ്റുകാൽ പൊങ്കാല ദിവസം വഞ്ചിയൂർ സ്റ്റേഷൻ പരിധിയിൽ ഉണ്ടായ മോഷണത്തിൽ ആണ് രതിയെ പിടികൂടുന്നത്. മലയാലപ്പുഴ ക്ഷേത്രത്തിൽ നിന്ന് അപഹരിച്ച മാല വീണ്ടുക്കാനുള്ള ശ്രമവും പോലീസ് ആരംഭിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





























