പത്തനംതിട്ട : യുവാവിന്റെ പണവും ഫോണും ബൈക്കും കവർച്ച ചെയ്യപ്പെട്ട കേസിൽ പ്രതി കുടുങ്ങിയത് പോലീസിന്റെ സമയോചിതമായ ഇടപെടലിനെതുടർന്ന്. മാത്രമല്ല കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ കവർച്ചാ സംഭവത്തിൽ അപൂർവ്വവും അത്ഭുതകരവുമായ ‘ട്വിസ്റ്റുകൾ’ ആണ് അരങ്ങേറിയത്. കഴിഞ്ഞദിവസം വൈകുന്നേരം പട്രോളിങ്ങിനിടെ കീഴ്‌വായ്‌പ്പൂർ എസ് ഐ സുരേന്ദ്രന് ലഭിച്ച ഫോൺ കാൾ ആണ് ആദ്യത്തെ ട്വിസ്റ്റ്. കുന്നന്താനം ഭാഗത്ത് കെ റെയിലുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ചെയ്തുവരവേ, മുരണി ഓർത്തഡോൿസ് പള്ളിയിൽ കൂട്ടമണിയടിച്ച ഒരാളെ വിശ്വാസികളും നാട്ടുകാരും ചേർന്ന് പിടിച്ചുവെച്ചിരിക്കുന്നു എന്നായിരുന്നു ഫോൺ സന്ദേശം.
പ്രൊബേഷൻ എസ് ഐ ജയകൃഷ്ണൻ നായരും ഡ്രൈവർ സജി ഇസ്മായിലും ഉൾപ്പെട്ട സംഘം സമയം കളയാതെ സ്ഥലത്ത് പാഞ്ഞെത്തി. ആളുകൾ വളഞ്ഞുവെച്ച യുവാവിനെ കണ്ടപ്പോഴേ പോലീസിന് പന്തികേട് തോന്നി. നന്നായി മദ്യപിച്ച് വശം കെട്ട നിലയിലായിരുന്നു അയാൾ. വിശദമായി ചോദ്യം ചെയ്തപ്പോൾ വെളിപ്പെട്ടത് ഒരു സിനിമാരംഗത്തിന്റെ കൊഴുപ്പ്. സർവ്വതും നഷ്ടപ്പെട്ട ദുരവസ്ഥയിൽ പള്ളിയുടെ കൂട്ടമണി അടിച്ചതാണെന്ന് ഏറ്റുപറഞ്ഞു. പിന്നീട് യുവാവ് പറഞ്ഞ കഥയുടെ തിരക്കഥയിങ്ങനെ -കല്ലൂപ്പാറ തുരുത്തിക്കാട് കോമളം മേനാംവീട്ടിൽ സൂസൻ വർഗീസ് മകൻ തരുൺ തങ്കച്ചൻ പെരുമാൾ (35) ആണ് കവർച്ചക്ക് വിധേയനായ കഥാനായകൻ. ഉച്ചക്ക് ഒരുമണിയോടെ തരുണിനെ സമീപിച്ച കഥയിലെ വില്ലനായ പ്രതി, മല്ലപ്പള്ളി ഈസ്റ്റ് മുരണി ചക്കാലയിൽ അരവിന്ദാ ക്ഷൻ മകൻ പ്രഭൻ (34) നേരേ മല്ലപ്പള്ളി ബിവറേജ്‌സ് ഔട്ലെറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിന്നും വാങ്ങിയ മദ്യം അടുത്തുള്ള തോട്ടത്തിലെത്തി കുടിച്ചു തീർത്തു. പിന്നീട് രണ്ട് ലിറ്ററോളം തരുണിനെ കൊണ്ട് വാങ്ങിപ്പിച്ചശേഷം പ്രഭന്റെ വീട്ടിലെത്തി വീണ്ടും മദ്യപിച്ചു. ക്രമാതീതമായി തരുണിനെകൊണ്ട് മദ്യപിപ്പിച്ച പ്രഭൻ, തരുൺ അബോധാവസ്ഥയിലായി എന്ന് ഉറപ്പായപ്പോൾ കയ്യിലെ പണവും തിരിച്ചറിയൽ കാർഡ്, എ ടി എം കാർഡ് തുടങ്ങിയ രേഖകളടങ്ങിയ പേഴ്സ്, പോക്കറ്റിലിരുന്ന 18000 രൂപ, 84000 രൂപ വിലവരുന്ന മൊബൈൽ ഫോൺ, റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ താക്കോൽ എന്നിവ കവർന്നശേഷം സ്ഥലംവിട്ടു. കേട്ടുനിന്നവരിൽ ആകാംക്ഷയും അത്ഭുതവും സൃഷ്‌ടിച്ച കഥനം കഴിഞ്ഞപ്പോൾ എസ് ഐയും സംഘവും യുവാവിനെ പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് തിരിച്ചു. പള്ളിയുടെ ട്രസ്റ്റിയിൽനിന്നും ഒരു പരാതി എഴുതിവാങ്ങാനും മറന്നില്ല.
പരാതിയുമായി സ്റ്റേഷനിലെത്തിയ സമയത്തിനിടയിൽ യുവാവിനെപ്പറ്റിയും കഴിഞ്ഞുപോയ നാടകീയ രംഗങ്ങളെപ്പറ്റിയും പോലീസ് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വീട്ടിൽ ഭക്ഷ്യസംസ്കരണ യൂണിറ്റ് നടത്തി ജീവിക്കുന്ന കവർച്ചക്കിരയായ യുവാവിനെ സ്റ്റേഷനിൽ സമാധാനപ്പെടുത്തിയിരുത്തിയ ഇയാളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയശേഷം പോലീസ് ഇൻസ്‌പെക്ടറുടെ നിർദേശപ്രകാരം കവർച്ചക്ക് കേസെടുത്തു. ഒട്ടും താമസിക്കാതെ എസ് ഐ സുരേന്ദ്രൻ, സൈബർ സെല്ലുമായി ബന്ധപ്പെട്ട് പ്രതിയുടെ ഫോൺ നമ്പർ ലൊക്കേഷൻ എടുക്കാൻ ശ്രമിക്കുകയും കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും ചെയ്തു. സൈബർ സെല്ലിലെ വിദഗ്ദ്ധരുടെ നീക്കത്തിൽ കിട്ടിയ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്ന പോലീസിന് പിന്നീട് കിട്ടിയ ഫോൺ സന്ദേശം അടുത്ത വഴിത്തിരിവായി.
കവർച്ചാമുതലുകളും ബൈക്കുമായി പുനലൂർ ഭാഗത്തേക്ക് കടന്ന പ്രതി പ്രഭൻ, കോന്നിയിൽ റോഡുപണി ചെയ്യുന്ന ഇ കെ കെ കൺസ്ട്രക്ഷൻ കമ്പനിയുടെ മണ്ണുമാന്തി യന്ത്രം തന്റെ വഴിമുടക്കി കിടക്കുന്ന വിവരം സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. നാട് വിട്ട് രക്ഷപ്പെടാനുള്ള പാച്ചിലിനിടെ കോന്നിയിൽ വെച്ച് ബൈക്ക് ജെ.സി.ബി യിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി. തുടയിലും വയറ്റിലുമൊക്കെ പറിക്കുപറ്റിയ ഇയാളെ സ്ഥലത്തുണ്ടായിരുന്ന കമ്പനി ജീവനക്കാർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. ചികിത്സ ലഭ്യമാക്കിയ ശേഷം വിവരം അവർ കോന്നി പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തി കാര്യങ്ങൾ തിരക്കിയപ്പോൾ പ്രതി തത്ത പറയുംപോലെ എല്ലാം വെളിപ്പെടുത്തി.
തുടർന്ന് നടപടികൾ അതിവേഗമായിരുന്നു. കോന്നി പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ അവർ അറിയിച്ചതുപ്രകാരം കീഴ്‌വായ്‌പ്പൂർ പോലീസ് സംഘം എത്തി പ്രതിയെ തിരിച്ചറിയുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. കുറ്റം സമ്മതിച്ച പ്രഭന്റെ കയ്യിൽ നിന്നും മൊബൈൽ ഫോണും വിവിധ കാർഡുകൾ അടങ്ങിയ പേഴ്സും 17410 രൂപയും ബൈക്കും കണ്ടെടുത്തശേഷം കയ്യോടെ കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് കഴിയുന്ന പ്രതി അപകടം സംഭവിച്ചില്ലായിരുന്നെങ്കിൽ സംസ്ഥാനം വിട്ടുപോകുമെന്ന് എന്ന് ഉറപ്പായിരുന്നു.
യഥാസമയമുള്ള എസ് ഐ സുരേന്ദ്രന്റെയും സംഘത്തിന്റെയും ചടുല നീക്കത്തിലൂടെ പ്രതിയുടെ ഫോൺ പിന്തുടർന്ന് നീങ്ങുകയും പ്രതി ഉടനെ കുടുങ്ങുമെന്ന ഘട്ടത്തിൽ അപകടം സംഭവിച്ചത് സുപ്രധാന വഴിത്തിരിവും പോലീസിന് എളുപ്പവുമായി. കുറച്ചുമാസം മുമ്പ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകത്തിലെ പ്രതികളെ കയ്യോടെ പിടികൂടിയതും അന്നത്തെ നൈറ്റ് പട്രോൾ എസ് ഐ ആയിരുന്ന സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ആസൂത്രിതമായി മദ്യപിപ്പിച്ച് ബോധം കെടുത്തിയശേഷം കവർച്ച നടത്തി മുങ്ങിയ പ്രതിയെ കുടുക്കിയ അന്വേഷണ സംഘത്തിൽ എസ് സി പി ഓ രഘുനാഥൻ, റെജിൻ എസ് നായർ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.