കണ്ണൂർ: തൃക്കണ്ണാപുരത്ത് നിർമാണം നടക്കുന്ന വീട്ടിൽ മോഷണം. സ്ഥല കച്ചവടത്തിനെന്ന പേരിൽ എത്തിയ മധ്യവയസ്കൻ, വീട് പണി നടത്തിക്കൊണ്ടിരുന്ന തൊഴിലാളികളുടെ പണവും എടിഎം കാർഡുമായി മുങ്ങി. ഒരു മണിയോടെയാണ് മധ്യവയസ്കനെത്തുന്നത്, സ്ഥലക്കച്ചവടക്കാരനെന്ന് പരിചയപ്പെടുത്തി പന്തികേട് തോന്നിയതോടെ ഇയാളെ തിരിച്ചയച്ചു. ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ പഴ്സ് കാലിയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. തൃക്കണ്ണാപുരത്തെ ബിജിത്തിന്‍റെ പുതിയ വീട്ടിൽ ടൈൽ പാകുന്ന ജോലി നടക്കുകയായിരുന്നു. രണ്ട് നിലകളിലായി പാനൂർ സ്വദേശികളായ നാല് തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
അവിടേക്ക് ഉച്ചയ്ക്ക് ഒരു മണിയോടെ പാന്‍റും ഷർട്ടും മാസ്കും ധരിച്ച് മധ്യവയസ്കനെത്തി. സ്ഥലക്കച്ചവടക്കാരനാണെന്നും വീട് നോക്കാൻ വന്നതാണെന്നും പറഞ്ഞ് പരിചയപ്പെടുത്തി. പന്തികേട് തോന്നിയ തൊഴിലാളികൾ മധ്യവയസ്കനെ പറഞ്ഞയച്ചു. പിന്നീട് ഉച്ചഭക്ഷണം കഴിക്കാൻ പഴ്സ് നോക്കിയപ്പോഴാണ് എല്ലാവരുടെയും പണവും എടിഎം കാർഡും ആധാർ കാർഡുമെല്ലാം നഷ്ടപ്പെട്ടത് അറിഞ്ഞത്. മധ്യവസയ്കൻ വീണ്ടുമെത്തി ഇവ മോഷ്ടിച്ചെന്നാണ് ഇവരുടെ നിഗമനം. പ്രതിക്കായി കൂത്തുപറമ്പ് പോലീസ് അന്വേഷണം തുടങ്ങി.