കോന്നി : റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനേയും കേഴമാനിനേയും വ്യത്യസ്ത ദിവസങ്ങളിൽ വേട്ടയാടി കൊന്ന സംഭവത്തിൽ മൂന്ന് പേരെ കൂടി വനപാലകർ പിടികൂടി. തേക്കുതോട് തൂമ്പാക്കുളം സ്വദേശികളായ കളിക്കൽ മുരുപ്പേൽ രഞ്ജിത്(33), വാഴപ്പാവിൽ ഉമേഷ് ഉത്തമൻ(33), വലിയകാലായിൽ അലക്സാണ്ടർ(40) എന്നിവരെയാണ് വനപാലകർ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും തോക്കും തോക്ക് നിർമ്മാണത്തിനാവശ്യമായ സാധന സാമഗ്രികളും പിടിച്ചെടുത്തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
സംഭവവുമായി ബന്ധപ്പെട്ട് തേക്കുതോട് സ്വദേശി തോപ്പിൽ വീട്ടിൽ ബിനു (പ്രവീൺ 27), ബിനുവിന്റെ സഹോദരൻ തോപ്പിൽ വീട്ടിൽ പ്രമോദ്(50), തൂമ്പാക്കുളം വിളയിൽ വീട്ടിൽ ബിജു(37), പറക്കുളം പുത്തൻപുരയ്ക്കൽ വീട്ടിൽ വർഗീസ് (50) എന്നീ നാല് പ്രതികളെ വനപാലകർ നേരത്തെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
ഏപ്രിൽ മുപ്പതിന് ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനെയും കേഴമാനിനെയും വേട്ടയാടിയ കേസില്‍ പിടിയിലായ തൂമ്പാക്കുളം മനീഷ് ഭവനം മോഹനനുമായി ഇന്ന് പിടിയിലായിരിക്കുന്നവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി വനപാലകർ പറഞ്ഞു. സംഭവത്തിൽ പുത്തൻ പുരയ്ക്കൽ വർഗീസിന്റെ വീടിന്റെ തട്ടിൻപുറത്ത് ഒളിപ്പിച്ച് വെച്ച നിലയിൽ കണ്ടെത്തിയ രണ്ട് നാടൻ തോക്കുകൾ, തോക്ക് നിറയ്ക്കുന്നതിന് ആവശ്യമായ സാമഗ്രികൾ, തൂമ്പ, ഹെഡ് ലൈറ്റ്, കത്തി തുടങ്ങിയവയും മുൻപ് പിടിച്ചെടുത്തിട്ടുണ്ട്. ഇപ്പോൾ പിടിയിലായ തോപ്പിൽ വീട്ടിൽ ബിനു താമസിച്ചിരുന്ന കരിമാൻതോട്ടിലെ വാടക വീടിന് സമീപത്തെ തോടിന്റെ കരയിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ നേരത്തെ ഒരു തോക്ക് കണ്ടെടുത്തിരുന്നു. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് നാല് നാടൻ തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്.