റാന്നി: ശബരിമല തിരുവാഭരണ പാതയോടു ചേര്‍ന്ന് തടി എത്തിച്ച് വലിയ വാഹനത്തില്‍ കയറ്റുന്നതു വഴി റോഡ് തകര്‍ച്ച നേരിടുന്നതായി ആരോപണം. ഇടക്കുളം- അപ്പിമുക്ക് തിരുവഭരണ പാതയിലാണ് നിരന്തരം തടി ലോറിയിൽ കയറ്റുന്നതു വഴി റോഡ് നാമാവിശേഷമാക്കുന്നത്. തിരുവാഭരണ പാത സംരക്ഷണ സമിതി വർഷങ്ങൾ പ്രയത്നിച്ചാണ് പാതയുടെ കൈയ്യേറ്റമൊഴിവാക്കി മോചനം സാദ്ധ്യമാക്കിയത്. റാന്നി മുൻ എം എൽ എ രാജു എബ്രഹാം മുൻകൈ എടുത്ത് റീ ബിൽഡ് കേരള ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗതം സാധ്യമാക്കിയ പാതയിൽ ആണ് ചില വ്യക്തികള്‍ ചേര്‍ന്ന് ഈ കടും കൈ ചെയ്യുന്നത്. തിരുവാഭരണ പാതയുടെ സംരക്ഷണം അതാത് പഞ്ചായത്തുകളെയാണ് ഏൽപ്പിച്ചിട്ടുള്ളത്.
എന്നാല്‍ റോഡ് തകർന്നാലും ആർക്കും ഉത്തരവാദിത്വമില്ലാ എന്നാണ് നയം. പഞ്ചായത്തിന്റെ ഈ നയമാണ് തിരുവാഭരണ പാതയിൽ നിരന്തരം കൈയ്യേറ്റവും റോഡ് നശിപ്പിക്കലിനും കാരണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ആരോപിക്കുന്നു. പാതയുടെ നാശം കണ്ടില്ല എന്ന് നടിക്കാൻ പറ്റുകയില്ല. ഇതിനെതിരെ നടപടി ഉണ്ടാകാത്ത പക്ഷം ഭക്തരെ സംഘടിപ്പിച്ച് പഞ്ചായത്തിന് എതിരെ സമരം ചെയ്യേണ്ടതായി വരുമെന്നും പോലീസ് ബന്ധപ്പെട്ടവർക്കെതിരെ നടപടി എടുത്ത് പരിഹാരം കാണണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു.