റാന്നി : ഇടമുറി, തോമ്പിക്കണ്ടം നിവാസികൾക്ക് നാറാണംമൂഴി പഞ്ചായത്ത് ആസ്ഥാനമായ അത്തിക്കയത്ത് എത്തുവാൻ ബസില്ല. ഇടമുറിയിൽനിന്ന് റാന്നിയിലേക്കുള്ള സ്വകാര്യ സർവീസുകളാണ് നാട്ടുകാർക്ക് ഏക ആശ്രയം. അല്ലെങ്കില്‍ വന്‍ തുക മുടക്കി ഓട്ടോയോ ടാക്സിയോ വിളിക്കണം. റാന്നി ബസില്‍ കയറി ചെത്തോങ്കര എത്തി അവിടെ നിന്നും വേണം അത്തിക്കയത്തിന് പോകുവാന്‍. ഇതിൽ ഇടമുറി ബസുകള്‍ പലതും ട്രിപ്പ് പതിവായി മുടക്കുകയും ചെയ്യുന്നു. രാവിലെ ഏഴിനാണ് ഇപ്പോള്‍ ആദ്യ സർവീസ്. പുലർച്ചെ 4.40-നും 5.40-നും 6.10-നും 6.30നും സർവീസ് ഉണ്ടായിരുന്നെങ്കിലും ഒന്നും ഇടമുറിയിൽ നിന്നല്ല ഇപ്പോൾ തുടങ്ങുന്നത്. പകരം റാന്നി, മന്ദമരുതി എന്നിവിടങ്ങളിൽ നിന്നുമാണ് സർവീസ് തുടങ്ങുന്നത്. രാത്രിയിലെ സ്ഥിതിയും ഇതുതന്നെ.
6.45 കഴിഞ്ഞാൽ റാന്നിയിൽനിന്നും ഇടമുറിയിലേക്ക് ബസില്ല. മന്ദമരുതിയിലിറങ്ങി അഞ്ചു കിലോമീറ്ററോളം നടക്കുകയോ ഓട്ടോറിക്ഷയെ ആശ്രയിക്കുകയോ വേണം. 7.30-ന് റാന്നിയിൽനിന്നും ഇടമുറിയിലേക്ക് ബസ് സർവീസ് നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഈ ട്രിപ്പ് ഇപ്പോൾ ഓടാറില്ല. ഓടാത്ത ബസുകളുടെ പെർമിറ്റ് ക്യാൻസൽ ആക്കി പുതിയ ആളുകൾക്ക് അവസരം കൊടുക്കാൻ അധികൃതര്‍ തയ്യാർ ആകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇല്ലെങ്കില്‍ രാവിലെ ഇടമുറിയില്‍ നിന്നും റാന്നിക്കും വൈകിട്ട് റാന്നിയില്‍ നിന്നും ഇടമുറിക്കും പകല്‍ സമയങ്ങളില്‍ ഇടമുറിയില്‍ നിന്നും അത്തിക്കയത്തിനും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തണമെന്നും ആവശ്യമുണ്ട്.





























