കോന്നി : മലയോര മേഖലയിൽ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴും മുന്നൂറ് കിടക്കകളുള്ള കോന്നി മെഡിക്കൽ കോളേജിൽ ഒരാളെ പോലും കിടത്തി ചികിൽസിക്കുന്നില്ല. ഇവിടെ കാര്യമായ പരിശോധനകൾ നടത്താതെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞ് വിടുന്നത് നിത്യ സംഭവമാവുകയാണ്. കോന്നിയിൽ പനിബാധിതരുടെ എണ്ണം വർധിക്കുമ്പോൾ കോന്നി മെഡിക്കൽ കോളേജിൽ എത്തിയാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞ് വിടുമെന്ന ഭയത്താൽ പനി ബാധിതർ ഇപ്പോൾ ശരണം പ്രാപിക്കുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയെ ആണ്. ഇവിടെ ആണെങ്കിൽ മിക്ക വാർഡുകളും വിവിധ പനി ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഒരു കിടക്കയിൽ തന്നെ രണ്ട് രോഗികൾ വരെ കഴിയുന്നുണ്ട്. കോന്നി മെഡിക്കൽ കോളേജിൽ കോവിഡ് കാലം മുതൽ കോവിഡ്, ഡെങ്കിപനി ബാധിതർ എത്തിയാൽ കിടത്തി ചികിൽസിക്കാൻ ഉള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു എങ്കിലും നാളിതുവരെ ഇതൊന്നും പ്രയോജനപെടുന്നില്ല. ഈ വിഷയത്തിൽ രോഗികളുടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോന്നി മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം, കിടത്തിചികിത്സ വിഭാഗം, ഐ പി വിഭാഗം, ഓ പി വിഭാഗം, എന്നിവ വിവിധ ഘട്ടങ്ങളിൽ ഉദ്ഘാടനം ചെയ്‌തെങ്കിലും കാര്യമായി നടക്കുന്നത് രാവിലെ മുതൽ ഉച്ചക്ക് ഒരു മണി വരെ പ്രവർത്തിക്കുന്ന ഓ പി മാത്രമാണ്.
ഓ പി പ്രവർത്തനം കഴിഞ്ഞാൽ കോന്നി മെഡിക്കൽ കോളേജിൽ പിന്നീട് ആരും തന്നെ ഇല്ലാത്ത സ്ഥിതിയാണ്. നാൾക്കുനാൾ ഡെങ്കിയും മറ്റ് പനികളും വ്യാപകമാകുമ്പോഴും ഇവിടെ പനി പിടിച്ച് വിറച്ച് എത്തുന്ന രോഗികളെ കിടത്തി ചികിൽസിച്ച് രോഗം ഭേതമാക്കുവാൻ ആരും തയ്യാറാകുന്നില്ല. ശരീരം തളർന്ന് എത്തുന്നവരെ എത്രയും വേഗം കോട്ടയം മെഡിക്കൽ കോളേജിലേക്ക് തള്ളി വിടാനാണ് ആരോഗ്യ പ്രവർത്തകർ ജാഗ്രത കാണിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിൽ വാഹനം പിടിച്ച് എത്തുന്നവർ നിരാശയോടെ ആണ് മടങ്ങുന്നത്. എല്ലാവിധ ആധുനിക മിഷീൻ സംവിധാനങ്ങളും വൻ വില കൊടുത്ത് വാങ്ങി വെച്ചിട്ടുണ്ടെങ്കിലും ഇതൊന്നും യാതൊരു പ്രയോജനവും ചെയ്യുന്നില്ല. കോന്നി മെഡിക്കൽ കോളേജിൽ പരിമിതമായ സൗകര്യങ്ങളോട് കൂടിയാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്.
പ്രസവ ചികിത്സ, അടിയന്തിര ശസ്ത്രക്രിയ വേണ്ടിവരുന്ന അവസ്ഥകൾ, ഹൃദയാഘാതം, ഗുരുതരമായ വിഷബാധ, പക്ഷാഘാതം, വെന്റിലേറ്റർ, ഐ സി യു സൗകര്യം വേണ്ടി വരുന്ന ചികിത്സകൾ അത്യാഹിത വിഭാഗത്തിൽ ഇല്ലെന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ബോർഡ് സ്ഥാപിച്ച സമയം സൗകര്യങ്ങൾ ഒരുക്കാൻ വിനിയോഗിക്കാമായിരുന്നു എന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033