തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് വെള്ളിയാഴ്ച (നവംബര്‍15) ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്ളതുമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
നവംബർ 15 മുതൽ 24 വരെയാണ് വെട്ടുകാട് തിരുനാൾ മഹോത്സവം നടക്കുന്നത്. കെ.എസ്.ആർ.ടി.സി സാധാരണ സർവീസുകൾക്ക് പുറമേ പത്ത് അഡീഷണൽ സർവീസുകൾ ഉത്സവ മേഖലയിൽ നടത്തും. കൂടാതെ കിഴക്കേകോട്ട, തമ്പാനൂർ മേഖലകളിൽ നിന്ന് ഇലക്ട്രിക് ബസുകളും സ്‌പെഷ്യൽ സർവീസിനായി സജ്ജീകരിക്കും. ഉത്സവദിനങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 11 മണി വരെയും സമാപന ദിവസം രാവിലെ എട്ട് മണി മുതൽ രാത്രി 11 മണി വരെയുമായിരിക്കും മെഡിക്കൽ ടീം പ്രവർത്തിക്കുക. കൂടാതെ ആംബുലൻസിന്റെ സേവനവും ലഭ്യമായിരിക്കും. ഉത്സവമേഖലയിൽ ക്രമസമാധാന പാലനത്തിനും സുരക്ഷാ ക്രമീകരണത്തിനും വനിതാ പോലീസിനെ ഉൾപ്പെടുത്തി, കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും വെട്ടുകാടും പരിസര പ്രദേശങ്ങളിലും ലഹരി മരുന്നുകളുടെ ഉപയോഗവും വിൽപനയും തടയുന്നതിന് എക്‌സൈസ്, തിരുവനന്തപുരം കോർപ്പറേഷൻ, പള്ളി ഇടവക കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ പ്രത്യേക പരിശോധനകൾ നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ ജി .സ്പർജൻ കുമാർ അറിയിച്ചു.