കടപ്ര: തരിശുകിടന്ന കടപ്രയിലെ 114 ഏക്കറിൽ ഇത്തവണ നെൽകൃഷി നടത്താനൊരുങ്ങി കർഷകർ. കടപ്ര കൃഷിഭവന്റെ മാർഗനിർദേശവും പിന്തുണയുമാണ് തരിശുഭൂമിയിൽ കൃഷിയിറക്കാൻ കർഷകർക്ക് പ്രേരണയായത്. കോട്ടച്ചാൽ, കോണ്ടൂർ, അരികുപുറം എന്നീ പാടങ്ങളിലാണ് ഇത്തവണ കതിരണിയുന്നത്. നാൽപ്പത് വർഷത്തിലേറെ തരിശ്ശായികിടന്ന പാടശേഖരങ്ങളാണ് ഇവ. കൃഷിയിറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉമ ഇനം വിത്താണ് വിതയ്ക്കുന്നത്. 425 ഏക്കർ സ്ഥലത്താണ് കടപ്രയിൽ കഴിഞ്ഞ വർഷം നെൽകൃഷി നടത്തിയത്.
നിരണത്ത് 95 ശതമാനം കർഷകർക്കും നെൽവിത്ത് വിതരണം ചെയ്തു. നിരണത്തെ വെള്ളാരംകേരി പാടത്ത് വിത തുടങ്ങി. പെർമിറ്റ് മുഖേന കർഷകർക്ക് കക്കായുടെ വിതരണവും തുടങ്ങി. നിരണത്ത് 525 ഹെക്ടറിലാണ് കഴിഞ്ഞ വർഷം നെൽകൃഷി നടത്തിയിരുന്നത്. ഇത്തവണ തരിശുകിടക്കുന്ന മറ്റ് പാടശേഖരങ്ങളിലും കർഷകരെ സംഘടിപ്പിച്ച് കൃഷിയിറക്കാനുള്ള പരിശ്രമത്തിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ.
മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തിലെ വിത്തുൽപ്പാദനകേന്ദ്രത്തിൽ നിന്ന് തയ്യാറാക്കിയ മനുരത്‌ന എന്ന പുതിയ ഇനം നെൽവിത്ത് കടപ്രയിൽ പത്ത് ഏക്കറിലും നിരണത്ത് ഒരേക്കറിലും പരീക്ഷണം നടത്തും. കീടങ്ങളായ തണ്ടുതുരപ്പൻപുഴു, ഇലചുരുട്ടിപ്പുഴു എന്നിവയ്‌ക്കെതിരെ പ്രതിരോധശേഷിയുള്ള ഈ ഇനത്തിന് പോളചീയലിനെ ചെറുക്കാനും കഴിവുണ്ട്.