ലൂട്ടൺ : ബിരുദം നേടാൻ ആഴ്‌ചകൾ മാത്രം ബാക്കിയിരിക്കെ തിരുവല്ല സ്വദേശി സ്റ്റെഫാൻ വർഗീസ് (23) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. തിരുവല്ലയിലെ ഡോ.വിനോദ് വർഗീസിന്റെയും ഗ്രേസ് വിനോദിന്റെയും മകനാണ്. സിംഗപ്പൂരിൽ നിന്നും യു.കെ യിലേക്ക് കുടിയേറിയതായിരുന്നു സ്റ്റെഫാൻ വർഗീസിന്റെ മാതാപിതാക്കൾ. ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയായ സ്റ്റെഫാൻ വർഗീസ് പ്ലേസ്മെന്റിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി പീറ്റർബറോയിൽ താമസിച്ച് വരികയായിരുന്നു.
ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ സ്റ്റെഫാൻ മാതാപിതാക്കളുമായി പതിവ് പോലെ രാത്രിയിൽ സംസാരിച്ചു. തുടർന്ന് അടുത്ത ദിവസമാണ് മരണ വിവരം വീട്ടുകാർ അറിഞ്ഞത്. താമസ സ്ഥലത്ത് ലാപ്‌ടോപ്പിന് മുന്നിൽ കസേരയിൽ മരിച്ച് ഇരിക്കുന്ന നിലയിലാണ് സ്റ്റെഫാൻ വർഗീസിനെ കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്കകം ഡോക്ടർ ആകേണ്ടിയിരുന്ന സ്റ്റെഫാന്റെ അപ്രതീക്ഷിത വേർപാടിൽ കുടുംബവും പ്രാദേശിക മലയാളി സമൂഹവും ഞെട്ടലിലാണ്. സോഫിയ വർഗീസ് സഹോദരിയാണ്. സംസ്കാരം പിന്നീട്.





























