പത്തനംതിട്ട : കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണി അറസ്റ്റില്‍. സിസിടിവി ക്യാമറകള്‍ കൃത്യമായി പിന്തുടര്‍ന്നാണ് കേരളത്തിലെ കൊടുംക്രിമനലായ തിരുവല്ലം ഉണ്ണിയെ മുണ്ടക്കയം പോലീസ് പിടികൂടുന്നത്. കേരളാ പോലീസിന്റെ അന്വേഷണ മികവിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍. എകെജി സെന്ററില്‍ പടക്കം എറിഞ്ഞവരെ കണ്ടെത്താന്‍ കഴിയാത്തതിന് പഴി കേള്‍ക്കുന്ന അതേ പോലീസാണ് സൂപ്പര്‍ ഇടപെടലിലൂടെ കള്ളനെ പൊക്കുന്നത്. പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയെ വരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലായിരുന്നു തിരുവല്ലം ഉണ്ണി മുണ്ടക്കയം പോലീസിനെ കബളിപ്പിച്ച് കടന്നത്. ഈ ഉണ്ണിയെയാണ് ഉണ്ണിയുടെ തട്ടകത്തില്‍ പോയി മുണ്ടക്കയത്തെ പോലീസ് പൊക്കുന്നത്.
തിരുവനന്തപുരത്തെ കുപ്രസിദ്ധ മോഷ്ടാവാണ് തിരുവല്ലം ഉണ്ണി. കോടി മുണ്ടു മുതല്‍ ലാപ്‌ടോപ്പ് വരെ കൈയില്‍ കിട്ടുന്നതെന്തും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കവര്‍ച്ചക്കാരന്‍. ഈ മോഷ്ടാവ് മുണ്ടക്കയത്ത് മോഷണം നടത്തുന്നു. വിരലടയാളത്തിലൂടെ കള്ളനെ പോലീസ് തിരിച്ചറിയുന്നു. അന്ന് തുടങ്ങിയ അന്വേഷണമാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റില്‍ എത്തിയത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണിയുടെ ആഡംബര വാഹനത്തെ സാഹസികമായി പോലീസ് പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അതിന് ശേഷം ഉണ്ണിയുടെ വണ്ടിയില്‍ നിന്ന് ഇറങ്ങിയതാവട്ടെ പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയും. ഇതു കണ്ട് പോലീസുകാര്‍ അമ്പരന്നു. അപ്പോഴേക്കും ഉണ്ണി ഓട്ടം തുടര്‍ന്നു. ഓടി രക്ഷപ്പെടുന്ന ഉണ്ണിയെ അന്ന് പോലീസിന് പിടിക്കാനായില്ല.
എന്നാല്‍ ഉണ്ണിയുടെ സുമോ വന്ന വഴിയേ പോലീസ് പോയി. അത് നിര്‍ണ്ണായകവുമായി. അതിന് മുമ്പ് തന്നെ ചില സൂചനകള്‍ പോലീസിന് കിട്ടിയിരുന്നു. കാട്ടക്കടയ്ക്ക് അടുത്തായിരുന്നു ഉണ്ണിയുടെ താമസം. ഇവിടെ ഭാര്യയും മക്കളുമുണ്ട്. ഉണ്ണിയിലേക്ക് എത്താന്‍ ഒരു തുമ്പും പോലീസിനുണ്ടായിരുന്നില്ല. പൂഴനാട്ടെ വീട് കണ്ടെത്തിയ പോലീസ് മക്കളുടെ സ്‌കൂള്‍ കണ്ടെത്തി. കാട്ടക്കടയ്ക്ക് അടുത്തായിരുന്നു അവരുടെ പഠനം. ആ സ്‌കൂളില്‍ നിന്ന് ആ കുട്ടികളുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ചതാണ് നിര്‍ണ്ണായകമായത്. നൂറോളം മൊബൈല്‍ നമ്പരുകളുടെ പരിശോധനയില്‍ നിന്ന് ഏഴു നമ്പരിലേക്ക് അന്വേഷണമെത്തി. അതിന് ശേഷം ഒരു ദിവസം രാത്രി പോലീസുകാര്‍ ഉണ്ണിയുടെ പൂഴനാട്ടെ വീട്ടിലെത്തി. കുറ്റവാളിയുടെ രീതികള്‍ അറിയാവുന്നതു കൊണ്ട് കൈലിയുടുത്ത് തലയില്‍ മുണ്ടും കെട്ടി സിഗറ്റും വലിച്ചവര്‍ വീട്ടിലെത്തി. രണ്ടു മുറി വീട്ടില്‍ നാലു സിസിടിവി ക്യാമറകള്‍. ആരു വന്നാലും അത് ഉണ്ണിക്ക് മനസ്സിലാകുന്ന തരത്തിലെ ഇടപെടല്‍. അന്ന് ഉണ്ണിയെ കിട്ടിയില്ല.
അതിന് ശേഷം കൊട്ടാരക്കര വഴി ഉണ്ണി പോകുന്നുവെന്ന് പോലീസ് മനസ്സിലാക്കി. വണ്ടിയുടെ നമ്പര്‍ അടക്കം തിരിച്ചറിഞ്ഞ് വാഹനം പിന്തുടര്‍ന്നു. ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ ഉണ്ണിയെ പിടിക്കാന്‍ പോലീസ് മെല്ലെ ഇറങ്ങി. എന്നാല്‍ പോലീസിനെ വെട്ടിച്ച് വണ്ടി മുമ്പോട്ടു പോയി. ആളൊഴിഞ്ഞ സ്ഥലത്തു നിന്നും സുമോ കിട്ടി. ഈ വാഹനത്തില്‍ നിന്ന് ഇറങ്ങി വന്നത് ഒരു സ്ത്രീയായിരുന്നു. അത് സത്യുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ കിട്ടിയ പോലീസുകാരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. അവിടേയും പോലീസ് പിന്തരിഞ്ഞില്ല. മുണ്ടക്കയം പോലീസ് വീണ്ടും ഇയാള്‍ക്ക് പിന്നാലെ അന്വേഷണം തുടര്‍ന്നു. അന്ന് സുമോ വന്ന വഴിയുള്ള സിസിടിവി പരിശോധന എത്തിയത് തിരുവല്ലത്തായിരുന്നു. കോവളത്തിന് അടുത്തുള്ള തിരുവല്ലം ടോള്‍ പ്ലാസയില്‍ വണ്ടി കയറിയതായും തെളിഞ്ഞു. എന്നാല്‍ അതിന് അപ്പുറത്തേക്ക് തെളിവൊന്നും കിട്ടിയില്ല. പക്ഷേ സംഘം നിരാശരായില്ല. പുഴനാട്ടും തിരുവല്ലത്തും അന്വേഷണം തുടര്‍ന്നു.
ഇതിനിടെ തിരുവല്ലത്ത് ഇയാള്‍ക്ക് വാടക വീടുണ്ടെന്ന് മനസ്സിലായി. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ സംഘം ഇവിടെ എത്തി. എന്നാല്‍ രാത്രി പത്ത് മണിക്ക് തന്നെ രണ്ടു വാഹനം ഈ വീട്ടില്‍ നിന്ന് പുറത്തു പോയി. എപ്പോഴെങ്കിലും വില്ലന്‍ എത്തുമെന്ന പ്രതീക്ഷയില്‍ പോലീസ് കാത്തിരുന്നു. അതു വെറുതെയായില്ല. പുലര്‍ച്ചെ നാലു മണിയോടെ ഇന്‍ഡിഗോ കാര്‍ എത്തി. ഉണ്ണി അതിലുണ്ടെന്ന വിശ്വാസത്തില്‍ ഓപ്പറേഷന്‍ നടത്തി മുണ്ടക്കയം പോലീസ്. അപ്രതീക്ഷിത നീക്കത്തില്‍ തിരുവല്ലത്തെ ക്രിമിനല്‍ പകച്ചു. ഉണ്ണിയെ കൈയാമം വച്ച് ആ സംഘം മുണ്ടക്കയത്തേക്ക് മടങ്ങി. തിരുവല്ലത്തെ ഓപ്പറേഷന്‍ സക്‌സസ്. വേണമെങ്കില്‍ ഏത് പ്രതിയേയും കേരളാ പോലീസിന് പിടിക്കാനാകുമെന്നതിന് തെളിവാണ് ഈ തിരുവല്ലം ഓപ്പറേഷന്‍.
മുണ്ടക്കയം സിഐ കെ.ഷൈന്‍ കുമാറിന്റെ ഏകോപനമാണ് തിരുവല്ലം ഉണ്ണിയെ അഴിക്കുള്ളിലാക്കുന്നത്. എസ്ഐ അനീഷും സിപിഒമാരായ ജോഷി എം തോമസ്, രഞ്ജിത്ത്, രഞ്ജിത്ത് നായര്‍, ശരത് ചന്ദ്രന്‍, ജോഷി, ജോണ്‍സണ്‍, റോബിന്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. അഡീഷണല്‍ എസ്‌ഐ മനോജ് കെ.ജി യാണ് കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത്. ചെറുവിവരം പോലും ചോരാതെ നോക്കിയാണ് പോലീസിനുള്ളിലെ ചതിക്കൂട്ടങ്ങളെ മുണ്ടക്കയത്തെ മിടുക്കര്‍ തോല്‍പ്പിച്ചത്. തിരുവല്ലത്ത് നിന്ന് പ്രതിയുമായി അവര്‍ മുണ്ടക്കയത്ത് എത്തിക്കഴിഞ്ഞു. ഇതോടെ നിരവധി കേസുകളിലെ കള്ളനാണ് കുടുങ്ങുന്നത്. കഴിഞ്ഞ മാസം 15നാണ് 42 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പില്‍ അടൂര്‍ഭാഗം കടന്ന് പത്തനംതിട്ടയിലേക്ക് വന്നതെന്ന് മുണ്ടക്കയം പോലീസ് മനസിലാക്കി നീങ്ങിയത്.
ഇയാളെ നിരന്തരം പിന്തുടര്‍ന്നിരുന്ന മുണ്ടക്കയം സിഐയും സംഘവും പോലീസ് വാഹനത്തില്‍ പിന്നാലെ എത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരില്‍നിന്ന് ജീപ്പ് അതിവേഗതയില്‍ വിട്ടു. കോളജ് ജങ്ഷനില്‍വെച്ച് നാല് വാഹനങ്ങളില്‍ തട്ടി. എന്നിട്ടും നിര്‍ത്താതെ മുന്നോട്ടുപോയ ഇയാള്‍ വാളുവെട്ടുംപാറയിലേക്ക് ഓടിച്ചുകയറ്റി. പോലീസും പിന്നാലെ കൂടി. എന്നാല്‍ റോഡ് തീര്‍ന്നഭാഗത്തുവെച്ച് വാഹനം ഉപേക്ഷിച്ച് ഇയാള്‍ അപ്രത്യക്ഷമാവുകയായിരുന്നു. ഓട്ടത്തില്‍ ഉണ്ണിയെ തോല്‍പ്പിക്കുക അസാധ്യമെന്ന് പോലീസ് നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. ഈ ഓട്ടമാണ് മുണ്ടക്കയം പോലീസിനെ അന്ന് വെട്ടിലാക്കിയത്. അതുകൊണ്ട് തന്നെ തിരുവല്ലത്തെ ഓപ്പറേഷനിലും പ്രതി ഓടുന്നില്ലെന്ന് ഉറപ്പാക്കി വളഞ്ഞിട്ടായിരുന്നു ഓപ്പറേഷന്‍.
തിരുവല്ലം ഉണ്ണിയെന്ന തിരുവല്ലം മേനിലം കീഴേ പാലറക്കുന്ന് വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ വാഹന മോഷണത്തിലൂടെയാണ് മോഷണത്തില്‍ ഹരിശ്രീ കുറിക്കുന്നത്. പിന്നീട് സ്‌പെയര്‍പാര്‍ട്‌സുകള്‍, കടകള്‍, വീടുകള്‍ എന്നിവിടങ്ങളിലേക്ക് മോഷണം വ്യാപിപ്പിച്ചു. മോഷണ വസ്തുക്കള്‍ ആക്രികടകളില്‍ വില്‍ക്കുന്ന പ്രതി ആഡംബര ജീവിതമാണ് നയിച്ചത്. പോലീസിനെ കണ്ടാല്‍ പരമാവധി ഓടി രക്ഷപ്പെടാന്‍ നോക്കുന്നതാണ് പതിവ്. ഏറെ നേരത്തെ ഓട്ടത്തിനൊടുവില്‍ പോലീസ് പിടിച്ച ചരിത്രവുമുണ്ട്. 2019ല്‍ ഉണ്ണി പോലീസ് പിടിയിലായിരുന്നു. അന്ന് ഉണ്ണി ഒളിവില്‍ കഴിഞ്ഞിരുന്ന കോവളം കെഎസ് റോഡിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടത്തി കിട്ടിയ മോഷണ വസ്തുക്കളും പണവും കണ്ടെടുത്തിരുന്നു.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു മോഷ്ടിച്ച സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കുകളും ഇവയില്‍ ഉള്‍പ്പെടുന്നു. ക്യാമറയില്‍ ആളെ തിരിച്ചറിയാതിരിക്കാനാണ് ഹാര്‍ഡ് ഡിസ്‌ക്കുകളും മോഷ്ടിച്ചിരുന്നത്. ഒതുങ്ങിയ സ്ഥലത്ത് അയല്‍വീടുകള്‍ അധികമില്ലാത്ത ഇടം നോക്കിയാണ് ഇയാള്‍ താമസത്തിനായി വീട് വാടകയ്ക്ക് എടുത്തിരുന്നത്. ആദ്യം വാടകക്കെടുത്തത് കോവളം കെഎസ് റോഡ് ചുനക്കരയിലെ വീടായിരുന്നു. ഭാര്യയേയും മക്കളേയും പൂഴനാട്ടേക്ക് മാറ്റി തിരുവല്ലത്തെ വാടക വീട്ടില്‍ ഒളിത്താമസത്തിന് തെരഞ്ഞെടുത്തത്.
തുടര്‍ന്ന് വണ്ടിത്തടത്തേക്ക് മാറി. ഇവിടെ വച്ച് പോലീസ് പിടിക്കുമെന്നായപ്പോള്‍ കാറുപേക്ഷിച്ചു ഓടി. അന്നു കൂട്ടു പ്രതിയായ ഭാര്യ പിടിയിലായിരുന്നു. തുടര്‍ന്നാണ് കെഎസ് റോഡിലെ വീട്ടില്‍ വാടകക്കെത്തുന്നത്. ഒരു പ്രദേശത്ത് ഒരു ദിവസം നിരവധി മോഷണം നടത്തുന്നതാണ് ഉണ്ണിയുടെ രീതി. അര്‍ധരാത്രിക്കു ശേഷം തന്റെ ഓട്ടോറിക്ഷയില്‍ കവര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന പ്രദേശത്ത് എത്തി ഓട്ടോ സുരക്ഷിതമായി പാര്‍ക്കു ചെയ്യും. ശേഷം കമ്പി പാരയുമായാണു മോഷണത്തിനിറങ്ങുന്നത്. സിസിടിവിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് ഹെല്‍മറ്റ് ധരിച്ചാണ് ഇയാള്‍ മിക്ക മോഷണങ്ങളും നടത്തുന്നത്. മോഷണം നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് വന്‍ കവര്‍ച്ചകള്‍ക്കു തയ്യാറെടുക്കുന്നതിന് ഉപയോഗിക്കും.
ജയില്‍ കിടക്കുന്നതും ഉണ്ണിക്ക് പുത്തരിയല്ല. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ പിന്നീടങ്ങോട്ട് പോലീസിനും നാട്ടുകാര്‍ക്കും ഉറക്കമില്ലാത്ത നാളുകളായിരിക്കും. തിരുവനന്തപുരത്ത് കാട്ടാക്കട, മലയിന്‍കീഴ്, ഉരൂട്ടമ്പലം, വീരണകാവ്, പൂങ്കുളം തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ മോഷണ പരമ്പര നടത്തിയ ചരിത്രം ഇയാള്‍ക്കുണ്ട്. പൂഴനാട് ചാനല്‍ പാലത്തിന് സമീപം വിഷ്ണുഭവനില്‍ താമസിക്കെ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. പോലീസിന് തന്റെ വിവരങ്ങള്‍ കൈമാറുന്നുവെന്ന് വിശ്വസിച്ചിരുന്ന ഇയാള്‍ വിരോധം നിമിത്തം ഇയാള്‍ താമസിച്ചിരുന്ന വീടിന് സമീപത്തെ അയല്‍വാസികളുടെ കിണറുകളില്‍ വിഷം കലക്കിയതിനെ തുടര്‍ന്ന് ആര്യങ്കോട് പോലീസ് എടുത്ത കേസും ഇയാളുടെ ക്രൂരതയ്ക്ക് തെളിവാണ്.
ഹോട്ടലുകളും പെട്ടിക്കടകളുമായിരുന്നു ഇയാള്‍ ഏറ്റവും കൂടുതല്‍ മോഷണം നടത്തിയിട്ടുള്ളത്. മഹാദേവ ലോട്ടറിക്കട പൊളിച്ചതും ഉള്‍പ്പെടെയുള്ള കേസുകളും മലയിന്‍കീഴ് കുളക്കോട് കല്യാണി റസ്റ്റോറന്റിന് മുന്‍വശം പൂട്ട് പൊളിച്ച് ഇരുപത്തി അയ്യായിരം രൂപയും സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക്കും മോഷ്ടിച്ചത്, മലയിന്‍കീഴ് ആല്‍ത്തറ സുമാ ദേവി ഓട്ടോമൊബൈല്‍സ് ഉപകരണങ്ങളും പണവും കവര്‍ന്നത്, തൊട്ടടുത്തുള്ള വീടിന്റെ ഓട് പൊളിച്ചിറങ്ങി ഒരു ലക്ഷം വിലയുള്ള ക്യാമറ മോഷണം നടത്തിയതുള്‍പ്പെടെ കാട്ടാക്കട മുതിയാവിള ജംഗ്ഷന് സമീപം ശ്രീകുമാറിന്റെ മസ്‌ക്കറ്റ് ബേക്കറി പൊളിച്ച് ഇരുപത്തിനാലായിരം രൂപയും ഹാര്‍ഡ് ഡിസ്‌കും മറ്റും മോഷണം നടത്തിയതും മുതിയാവിള അല്‍ഫോസാമ്മ ഹോട്ടല്‍ പൊളിച്ചതും മുതിയാവിള അച്ചൂസ് ചിക്കന്‍ സെന്റര്‍ പൊളിച്ച് കോഴികളും ക്യാഷും കവര്‍ന്ന കേസ്സ് എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ്.