കഴക്കൂട്ടം : സുഹൃത്തിന്റെ ആത്മഹത്യക്കുപിന്നാലെ പതിനേഴുകാരനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിത്തുറ ജോൺ ബ്രിട്ടാസ് ലെയ്‌നിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ഡയനീഷ്യസിന്റെയും കവിതയുടെയും മകൻ അർജുൻ ഡയനീഷ്യസ് (17) ആണ് മരിച്ചത്. എ.സി. മെക്കാനിക് വിദ്യാർഥിയായിരുന്നു. മുക്കോലയ്ക്കൽ ആശാൻ സ്മാരകത്തിന് എതിർവശത്തുള്ള ’ഹബ്ബ് സിക്സ്’ പേയിങ് ഗസ്റ്റ് ഹോസ്റ്റൽ മുറിയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് അർജുനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ സുഹൃത്ത് ജോർജിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷമാണ് അർജുൻ ഹോസ്റ്റൽ മുറിയിലെത്തി ആത്മഹത്യചെയ്തതെന്നാണ് പ്രാഥമികവിവരം.
മാതാപിതാക്കൾ ഇറ്റലിയിലാണ്. ആരോമൽ ഡയനീഷ്യസ് സഹോദരനാണ്. പള്ളിത്തുറ സ്‌കൂൾ ഫുട്ബോൾ ഗ്രൗണ്ടിലെ അർജുന്റെ സുഹൃത്തും വലിയതുറ സെയ്‌ന്റ് ആന്റണീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുമായ ജോർജ് ബിജു (17) ഈമാസം 11-ന് സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ ജീവനൊടുക്കിയിരുന്നു. പള്ളിത്തുറ സെയ്‌ന്റ് മാർത്താ യൂണിറ്റിൽ ബി.എസ്. വില്ലയിൽ ബിജു സ്റ്റീഫന്റെയും ഷൈനിയുടെയും മകനാണ് ജോർജ് ബിജു. സെലീഷ്യ, ജെയ്‌സൺ എന്നിവർ സഹോദരങ്ങളാണ്. സുഹൃത്തിന്റെ വേർപാടിലുണ്ടായ കടുത്ത മനോവിഷമമാണ് ആത്മഹത്യക്കു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






























