തിരുവനന്തപുരം: ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ തിരുവനന്തപുരം മൃഗശാലയ്ക്കെതിരെ നടപടിയുമായി കോർപറേഷൻ. 50000 രൂപ പിഴ അടയ്ക്കാൻ മൃഗശാലയ്ക്ക് നോട്ടീസ് നൽകി. 15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കണമെന്നും അന്ത്യശാസനം. ആമയിഴഞ്ചാനിചാലിലേക്ക് മൃഗവിസർജ്യം ഉൾപ്പെടെ ഒഴുക്കിയതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രതിദിനം ഒന്നര ലക്ഷം ലിറ്റർ മലിനജലമാണ് അഴുക്കുചാലിലേക്ക് ഒഴുക്കിയത്. ഈ വിവരങ്ങൾ സാധൂകരിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠന റിപ്പോർട്ടും റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. ഇതിലൂടെ 2014-ൽ സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റ് പണിമുടക്കിയിട്ട് നാല് വർഷം പിന്നിടുകയാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠന റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു.
ശേഷം 2024 ഓഗസ്റ്റ് 13-ന് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളായിരുന്നു കണ്ടെത്തിയത്. മൃഗാശുപത്രിയിലെ ബയോ മെഡിക്കൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടനടി പ്രവർത്തന ക്ഷമമാക്കണണെന്ന് കാണിച്ച് നോട്ടീസ് നൽകി ആറ് മാസം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണ ബോർഡിൻറെ മുന്നറിയിപ്പ് മൃഗശാല അവഗണിക്കുകയായിരുന്നു. ഇവയൊക്കെ കണക്കാക്കിക്കൊണ്ടാണ് മൃഗശാലയ്‌ക്കെതിരെ നടപടിയുമായി കോർപറേഷൻ രംഗത്ത് വന്നിരിക്കുന്നത്.