കോട്ടയം : സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഇടപെട്ടുവെന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം തള്ളി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു മന്ത്രിക്കെതിരേ വെറുതേ പറഞ്ഞ ആരോപണം മാത്രമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സോളാറില്‍ ഉമ്മന്‍ചാണ്ടിയുടെ കൈകള്‍ നൂറ് ശതമാനം ശുദ്ധമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സോളാര്‍ കേസ് അന്വേഷണം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ അറസ്റ്റിലേക്ക് വരെയെത്തിയത് തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ്.
കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് തെളിഞ്ഞാലും അത് ബോധ്യപ്പെട്ടില്ലെന്ന് നടിക്കുകയാണ് ഇടതുസര്‍ക്കാര്‍. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പിണറായിക്ക് ബോധ്യപ്പെട്ടതോടെയാണ് സിപിഎം സെക്രട്ടേറിയേറ്റ് ഉപരോധം നിര്‍ത്തിപോയതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നില്‍ക്കെ സോളാറില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.