കുറ്റൂർ : തിരുവൻവണ്ടൂർ – നന്നാട് കരകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം 4 വർഷം മുൻപ് തുടങ്ങിയതാണ്. പാലം പണി ഏകദേശം പൂർത്തിയായെങ്കിലും സമീപന പാതയുടെ നിർമാണം പൂർത്തിയായിട്ടില്ല. പത്തനംതിട്ട – ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിൽ കൂടി വാഹനങ്ങൾ പോകുന്നത് മണ്ണു റോഡിൽ കൂടിയാണ്. റോഡ് കോൺക്രീറ്റ് ചെയ്യാനാണ് പദ്ധതിയെങ്കിലും ഇതുവരെയും തുടങ്ങിയിട്ടില്ല.
വരട്ടാറിനു മുകളിലാണ് പാലം. നേരത്തേ ഇവിടെയുണ്ടായിരുന്നത് വീതി കുറഞ്ഞ കാലപ്പഴക്കം ചെന്ന പാലമായിരുന്നു. 2021 ഡിസംബറിൽ അതു പൊളിച്ചുമാറ്റിയ ശേഷമാണ് പുതിയത് നിർമിക്കാൻ തുടങ്ങിയത്. തടികൾ ചേർത്തുവച്ചുണ്ടാക്കിയ നടപ്പാലമാണ് നാട്ടുകാർ ഉപയോഗിച്ചിരുന്നത്.
തിരുവൻവണ്ടൂർ ഹൈസ്‌കൂൾ ജംഗ്ഷനില്‍ നിന്ന് തുടങ്ങി നന്നാട് ഈരടിച്ചിറ വരെ രണ്ടര കിലോമീറ്റർ ദൂരംവരുന്ന റോഡിൽ മൂന്നു പാലങ്ങളാണ് ഉളളത്. 20 വർഷമായി തകർന്നുകിടന്ന റോഡ്, റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 5.5 കോടി ചെലവഴിച്ചാണ് നവീകരിക്കുന്നത്. സമീപന പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഈ വഴി തിരക്കേറിയതായി മാറും.






























