കൽപ്പറ്റ : പ്രിയങ്ക ഗാന്ധി വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല രംഗത്ത്. പ്രിയങ്കയെ ഇന്ദിര ഗാന്ധിയോട് ഉപമിച്ചുകൊണ്ട് രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയമാണിതെന്നാണ് ചെന്നിത്തല വർണിച്ചത്. 1982 ല്‍ എന്‍.എസ്.യു ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നാഗ്പൂര്‍ സമ്മേളനത്തിൽ ഇന്ദിര ഗാന്ധിക്കൊപ്പമുള്ള ഓർമ്മകളും പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചെന്നിത്തല രംഗത്തെത്തിയത്. അന്ന് ആദ്യം ഇംഗ്‌ളീഷില്‍ സംസാരിക്കുമ്പോള്‍ തന്നോട് ഹിന്ദിയില്‍ പ്രസംഗിക്കാന്‍ ഇന്ദിരാ ഗാന്ധി ആവശ്യപ്പെട്ടെന്നും അതു പ്രകാരം ഹിന്ദിയിൽ പ്രസംഗിച്ചെന്നും അദ്ദേഹം വിവരിച്ചു.
‘ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഒരു ചെറുപ്പക്കാരന്‍ നാഗ്പൂരില്‍ വന്ന് ഹിന്ദിയില്‍ നമ്മളോട് സംസാരിക്കുന്നു, ഇതാണ് ദേശീയോദ്ഗ്രഥനം’ എന്നായിരുന്നു ഇന്ദിരാ ഗാന്ധി ആ പ്രസംഗത്തെ വിശേഷിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു. പിറ്റേന്ന് മലയാളമാധ്യമങ്ങള്‍ വലിയരീതിയില്‍ ആ വാര്‍ത്ത കൈകാര്യം ചെയ്തെന്നും ‘സബാഷ് രമേശ്’ എന്നായിരുന്നു അന്നത്തെ ഒരു തലക്കെട്ട് എന്നാണ് ഓര്‍മ്മയെന്നും അദ്ദേഹം വിവരിച്ചു. ആ ഗാന്ധി കുടുംബത്തിൽ നിന്നൊരാൾക്ക് കൂടി ഇന്ത്യൻ പാർലമെന്‍റിലേക്കെത്താൻ വയനാട് അരങ്ങൊരുക്കുന്നു എന്നതിലേറെ സന്തോഷിക്കാന്‍ എന്തു വേണം എന്ന് ചോദിച്ചുകൊണ്ടാണ് ചെന്നിത്തല കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.