തിരുവല്ല : കാല്‍ നൂറ്റാണ്ടായി ആരും തിരിഞ്ഞുനോക്കാതെ ഒരു റോഡ്. തിരുവല്ല മുനിസിപ്പാലിറ്റിയിലെ വാർഡ് 34 ലെ ചന്തക്കടവ് മുതൽ ചാത്തമലപാലം വരെയുള്ള റോഡാണ് ശാപമോക്ഷം കാത്തുകിടക്കുന്നത്. 15വർഷങ്ങൾക്ക് മുമ്പ് വാർഡ് കൗൺസിലറായിരുന്ന എം.പി ഗോപാലകൃഷ്ണൻ ഈ റോഡ് ടാർ ചെയ്യുവാൻ സോളിങ്ങ് നടത്തി നൂറ് മീറ്റർ ടാറിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള 400 മീറ്റർ ടാർ ചെയ്യുവാൻ പണി തുടങ്ങിയപ്പോൾ സ്ഥലത്തെ ഒരു വികസന വിരോധി പ്രതിഷേധവുമായി രംഗത്തെത്തി. അസഭ്യവും ഭീഷണിയുമായി ഇയാള്‍ എത്തിയതോടെ പണി നിര്‍ത്തിവെച്ചു. അതിനാല്‍ ഈ ഭാഗം ടാർ ചെയ്യുവാൻ കഴിഞ്ഞില്ല. അന്നുമുതൽ ഇയാള്‍ റോഡ് നിർമ്മാണത്തിന് എതിരെ പ്രവർത്തിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
25 വർഷങ്ങൾക്ക് മുമ്പ് ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച സംരക്ഷണ ഭിത്തി പൊളിച്ച് പുതിയത് നിർമ്മിക്കണമെന്നും അതിനുശേഷം ടാർ ചെയ്‌താല്‍ മതിയെന്നുമാണ് ഇയാളുടെ ആവശ്യം. എന്നാല്‍ ഇതിന് ഏകദേശം രണ്ടരക്കോടി രൂപ ചെലവ് വരും. ഇത് മുനിസിപ്പാലിറ്റിയിൽ നിന്നും ലഭ്യമാകുകയുമില്ല. കൂടാതെ നിലവില്‍ ബലവത്തായ സംരക്ഷണ ഭിത്തി പൊളിച്ച് വീണ്ടും നിര്‍മ്മിക്കുമ്പോള്‍ ഇയാളുടെ വസ്തു സംരക്ഷിക്കപ്പെടും. തോട്ടിലേക്ക് ഇറക്കി കെട്ടുമ്പോള്‍ തനിക്ക് കൂടുതല്‍ നേട്ടമുണ്ടാകുമെന്നും ഇയാള്‍ കരുതുന്നു. ഇയാളുടെ കുത്സിത നീക്കത്തിനെതിരെ നാട്ടുകാർ സംഘടിച്ച് രണ്ടു പ്രാവശ്യം നഗരസഭയുടെ മുൻപിൽ സമരം നടത്തിയിരുന്നു. കൂടാതെ മാത്യു ടി തോമസ് എം.എൽ.എക്ക് നിവേദനവും നല്‍കിയിരുന്നു. ഇതിന്റെ ഫലമായി എം.എല്‍.എ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ മാത്യു ടി.തോമസും തിരുവല്ല നഗരസഭ മൂന്നുലക്ഷത്തി പതിനായിരം രൂപായും അനുവദിച്ചു. എന്നാല്‍ വര്‍ഷം രണ്ട് കഴിഞ്ഞിട്ടും റോഡ് പണിതില്ല.
നഗരസഭയിലെ ഒരു ഉദ്യോഗസ്ഥനെ അവിഹിതമായി സ്വാധീനിച്ച് ഇയാള്‍ പണി മുടക്കിയിരിക്കുകയാണ്. ഇതറിഞ്ഞ നാട്ടുകാര്‍ കൂട്ടമായി ഒപ്പിട്ട പരാതി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.പി രാജേഷിനു നല്‍കി. റോഡിന്റെ പണി ഉടന്‍ നടത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചെങ്കിലും നഗരസഭയിലെ ഉദ്യോഗസ്ഥന്‍ അത് ചെവിക്കൊണ്ടിട്ടില്ല. കാരണം വികസന വിരോധിയുമായി അത്ര അടുത്ത ബന്ധം ഈ ഉദ്യോഗസ്ഥനുണ്ട്. റോഡ് പണി മുടക്കിയത് കൂടാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഫ്ളെക്സും വെച്ച് പണപ്പിരിവും ഇയാള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ ഇയാളുടെ മുഖംമൂടി അഴിച്ചുമാറ്റുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.