കാഞ്ചീപുരം : ക്ഷേത്രത്തിലെ ശ്ലോകം ആലാപനത്തിന്റെ പേരിൽ തമ്മിലടിച്ച് പൂജയ്ക്കെത്തിയവർ. തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ വരദരാജ പെരുമാൾ ക്ഷേത്രത്തിലാണ് ആരാധനരീതിയെ ചൊല്ലി തമ്മിലടി നടന്നത്. ഇന്നലെയാണ് വൈഷ്ണവ വിഭാഗത്തിലെ ഇരുവിഭാഗങ്ങളിലെ ആളുകൾ തമ്മിൽ അടിപൊട്ടിയത്. വരദരാജ പെരുമാൾ ക്ഷേത്രത്തിലെ തെക്ക് വിഭാഗവും വടക്ക് വിഭാഗവും തമ്മിൽ നേരത്തെയും തർക്കം നിലനിന്നിരുന്നു. പ്രഭാന്തം ആലപിക്കുന്നതിനേ ചൊല്ലിയാണ് ക്ഷേത്രത്തിലെ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നത്. പ്രഭാന്തം ആലപിക്കുന്നതിനെതിരെ കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ശ്ലോകം ആലപിക്കാന്‍ പാടില്ലെന്ന് തെക്ക് വിഭാഗക്കാർ നിലപാട് സ്വീകരിച്ചു. ഇത് വാക്കേറ്റത്തിലേക്കും പിന്നാലെ തമ്മിൽ തല്ലിലേക്കും എത്തുകയായിരുന്നു. വിശ്വാസികളുടെ മുന്നിൽ വച്ചാണ് അയ്യങ്കാർ വിഭാഗത്തിലുള്ളവർ ഏറ്റുമുട്ടിയത്. ഇരുവിഭാഗവും തമ്മിലടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രൂക്ഷ വിമർശനമാണ് പല ഭാഗത്ത് നിന്നും ഉയരുന്നത്.
നേരത്തെ മെയ് മാസത്തിലും ജൂണിലും വേദങ്ങളുടെ ഉച്ചാരണത്തേ ചൊല്ലിയും ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. കാഞ്ചീപുരത്തെ വരദരാജ പെരുമാൾ ക്ഷേത്രം 108 വൈഷ്ണവ ദിവ്യ ദേശത്തിന് കീഴിലുള്ള ക്ഷേത്രമാണ്. തിരുപ്പതി, ശ്രീരംഗം ക്ഷേത്രത്തിന് അടുത്തുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് വരദരാജ പെരുമാൾ ക്ഷേത്രം. അനന്ത സരസിലുള്ള അതി വരദാറിനെ 40 വർഷം കൂടുമ്പോൾ ഉണർത്തിയാണ് വിശ്വാസികൾക്ക് ദർശനം നൽകുന്നത് ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷമാണ്. പ്രാർത്ഥനകൾ നടക്കുന്ന പശ്ചാത്തലത്തിൽ തമ്മിൽ തർക്കിക്കുന്ന ഇരുവിഭാഗങ്ങളും തമ്മിൽ കൊലവിളിയടക്കം നടത്തി തമ്മിൽ തല്ലുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.