പോര്‍ട്ട് മോര്‍സ്ബി: വടക്കൻ പാപുവ ന്യൂ ഗിനിയയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ജീവനോടെ മണ്ണിനടിയിലായത് രണ്ടായിരത്തിലധികം ആളുകളെന്ന് യു എന്നിന് നൽകിയ റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് പാപുവ ന്യൂ ഗിനിയയിൽ രൂക്ഷമായ മണ്ണിടിച്ചിലുണ്ടായത്. നിരവധി കെട്ടിടങ്ങളും മേഖലയിൽ തകർന്നു. കാർഷിക മേഖലയെ മണ്ണിടിച്ചിൽ തകർത്തതായാണ് ദേശീയ ദുരന്ത നിവാരണ വക്താവ് യുഎന്നിനോട് വിശദമാക്കിയിരിക്കുന്നത്. പാപുവ ന്യൂ ഗിനിയയിലെ വടക്കൻ മേഖലയിലെ യാംബാലി ഗ്രാമത്തിലെ നിരവധിപ്പേരെ കാണാതായതായും യുഎന്നിന് നൽകിയ റിപ്പോർട്ട് വിശദമാക്കുന്നു. 670 പേരോളം കൊല്ലപ്പെട്ടുവെന്ന് യു എൻ കണക്കുകളേക്കാളും വലുതാണ് സംഭവിച്ചിരിക്കുന്ന ദുരന്തമെന്നാണ് പാപുവ ന്യൂ ഗിനിയ വിശദമാക്കുന്നത്. ഞായറാഴ്ചയാണ് പാപുവ ന്യൂ ഗിനിയ യുഎന്നിന് സംഭവത്തിൽ റിപ്പോർട്ട് നൽകിയത്.
1250ഓളം പേർക്ക് കിടപ്പാടം നഷ്ടമായതായും അധികൃതർ വിശദമാക്കുന്നു. മണ്ണിടിച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നും നിലവിലെ അസ്ഥിരമായ അവസ്ഥയിലെ രക്ഷാ പ്രവർത്തനം രക്ഷാപ്രവർത്തകരുടെ ജീവനും ആപത്ത് സൃഷ്ടിക്കുന്നതാണെന്നും പാപുവ ന്യൂ ഗിനിയ യുഎന്നിന് നൽകിയ റിപ്പോർട്ടിൽ വിശദമാക്കി. മണ്ണിടിച്ചിൽ സാരമായി ബാധിച്ച മേഖലയിൽ നാലായിരത്തോളം ആളുകളാണ് താമസിച്ചിരുന്നതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. മേഖലയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിലെ ആഭ്യന്തര സംഘർഷങ്ങൾ മേഖലയിലേക്ക് രക്ഷാ പ്രവർത്തകരെ എത്തിക്കുന്നതിനും തടസമാവുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് വിശദമാക്കുന്നത്. പാപുവ ന്യൂ ഗിനിയ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി എങ്ക പ്രവിശ്യയിലാണ് ദുരന്തമുണ്ടായത്.