ഡെറാഡൂൺ: ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്ന മൂന്ന് വിദേശ വനിതകളെ ഉത്തരാഖണ്ഡ് പോലീസ് ഡെറാഡൂണിൽ വെച്ച് അറസ്റ്റ് ചെയ്തു. ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള രണ്ടുപേരും കിർഗിസ്ഥാനിൽ നിന്നുള്ള ഒരാളുമാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് വ്യാജ ആധാർ കാർഡുകൾ, പാൻ കാർഡുകൾ, വിദേശ കറൻസികൾ എന്നിവയുൾപ്പെടെയുള്ള രേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കിർഗിസ്ഥാൻ സ്വദേശി എറിക്ക (29), 2023-ൽ ഒരു വർഷത്തെ വിസയിൽ ഇന്ത്യയിലെത്തിയ ഇവർ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാതെ ഒളിവിൽ കഴിയുകയായിരുന്നു.
ഉസ്ബെക്കിസ്ഥാൻ സ്വദേശി കരീന (30), ഉസ്ബെക്കിസ്ഥാൻ സ്വദേശി നിഗോറ നീം (32) എന്നിവരാണ് പിടിയിലായത്. കരീനയും നിഗോറയും നേപ്പാൾ അതിർത്തി വഴി അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ മൂന്ന് വർഷമായി ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു ഇവർ. ഇതിൽ ഒരാളെ മുൻപ് വ്യാജ രേഖകൾ കൈവശം വെച്ചതിന് ബീഹാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നതായും വിവരമുണ്ട്.





























