ബെയ്റൂത്ത് : തെക്കൻ ലെബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ അൽ-മനാർ ടിവി ലേഖകൻ അലി ഷോയിബ്, അൽ-മായാദീൻ ടിവി റിപ്പോർട്ടർ ഫാത്തിമ ഫ്ടൗണി, അൽ-മായാദീൻ ടിവി വീഡിയോ ജേണലിസ്റ്റ് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ജെസ്സിൻ ജില്ലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. മൂന്ന് പതിറ്റാണ്ടായി തെക്കൻ ലെബനനിൽ നിന്നുള്ള യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവവർത്തകനാണ് കൊല്ലപ്പെട്ട അലി ഷോയിബ്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഫാത്തിമ ഫ്ടൗണിയും മുഹമ്മദും സഹോദരങ്ങളാണ്. അലി ഷോയിബ് ഹിസ്ബുള്ളയുടെ ഇന്റലിജൻസ് പ്രവർത്തകനാണെന്നും ഇസ്രയേൽ സൈനികരുടെ ലൊക്കേഷനുകൾ ചോർത്താൻ പ്രവർത്തിച്ചുവെന്നുമാണ് ഇസ്രയേലിന്റെ ആരോപണം. എന്നാൽ ഇതിന് തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.
മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ കുറ്റകൃത്യമെന്ന് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ അപലപിച്ചു. മാർച്ച് 2ന് ആരംഭിച്ച ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധത്തിന് ശേഷം ലെബനനിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം അഞ്ചായി ഉയർന്നു. കഴിഞ്ഞ ബുധനാഴ്ച ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റ് ഹുസൈൻ ഹമൂദും കൊല്ലപ്പെട്ടിരുന്നു. അൽ-മനാർ ടിവിയുടെ ആസ്ഥാനം, അൽ-നൂർ റേഡിയോ സ്റ്റേഷൻ എന്നിവയ്ക്ക് നേരെയും ഇസ്രയേൽ നേരത്തെ ആക്രമണം നടത്തിയിരുന്നു.






























