തിരുവനന്തപുരം: വെള്ളറടയിൽ റിസോര്‍ട്ട് നടത്തിപ്പുകാരനായ ശ്യാമിനെ ആക്രമിച്ച ശേഷം കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളായ മൂന്നുപേരെ പോലീസ് പിടികൂടി. വെള്ളറട പോലീസ് ആണ് കര്‍ണാടകത്തിലെ സത്യമംഗലം കാട്ടില്‍നിന്ന് പ്രതികളെ വലയിലാക്കിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കര്‍ണാടക സ്വദേശികളായ മുഹമ്മദ് കൗനേന്‍ (40), മുഹമ്മദ് ഹിറോസ് (46), സെയ്യദ് സലിം (25) എന്നിവരാണ് കഴിഞ്ഞ ദിവസം പോലീസിന്‍റെ പിടിയിലായത്. ഇവര്‍ കര്‍ണാടക അതിര്‍ത്തിയില്‍ കവര്‍ച്ച, മോഷണം, ക്വട്ടേഷന്‍, ഗുണ്ടാ പ്രവര്‍ത്തനം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ഗുണ്ടാ നേതാക്കള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തില്‍ കലാശിച്ചത്. രണ്ട് വാഹനങ്ങളിലായെത്തിയ ആക്രമി സംഘം ശ്യാമിനെ ആക്രമിച്ച ശേഷം ആക്രമികളില്‍ ആദ്യ മൂന്നംഗ സംഘം തങ്ങളുടെ വാഹനത്തില്‍ കയറി തമിഴ്‌നാട്ടിലേക്ക് കടന്നു. എന്നാല്‍ ഷാമിനെ ബലമായി കയറ്റിയ രണ്ടാമത്തെ വാഹനം വഴി തെറ്റി ചെമ്പൂര്‍ ഭാഗത്തേക്ക് പോയതാണ് പോലീസിന് സഹായകരമായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളറട, ആര്യങ്കോട് പോലീസ് സംഘവും നാട്ടുകാരും ചേര്‍ന്ന് ഈ വാഹനത്തെ ചെമ്പൂരില്‍ വെച്ച് തടയുകയും വാഹനത്തിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.































