വർക്കല : പുല്ലാന്നികോട് ഒൻപതുവയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റ് പരിക്ക്. പുല്ലാന്നികോട് സ്വദേശി കാശി (9), പുല്ലാന്നികോട് പുത്തൻവിളവീട്ടിൽ ലളിതാംബിക(62), പുല്ലാന്നികോട് പ്ലാവിളവീട്ടിൽ ബീന(56) എന്നിവർക്കാണ് കടിയേറ്റത്. പഠനം കഴിഞ്ഞ് നടന്നുവന്ന പുല്ലാന്നികോട് സ്വദേശിയായ ഷംസീറിനെ(19) നായ കടിക്കാൻ ശ്രമിച്ചെങ്കിലും ബാഗുകൊണ്ട് അടിച്ചോടിച്ചതിനാൽ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് പുല്ലാന്നികോട് ജങ്ഷനിലായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന കാശിയെയാണ് നായ ആദ്യം ആക്രമിച്ചത്. ഓടിയെത്തിയ നായ കുട്ടിയെ റോഡിൽ വീഴ്ത്തി കാലിൽ കടിക്കുകയായിരുന്നു.
കാലിനു സാരമായ പരിക്കുണ്ട്. തുടർന്നാണ് റോഡിലൂടെ നടന്നുപോയ മറ്റുള്ളവരെയും ആക്രമിച്ചത്. ലളിതാംബികയുടെ കാലിലാണ് കടിയേറ്റത്. ബീനയുടെ കഴുത്തിലും കാലിലും കൈയിലും ആഴത്തിലുള്ള മുറിവുകളാണ്. കടിയേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കാശിയെ തെരുവുനായ കടിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രദേശത്ത് അടുത്തകാലത്തായി തെരുവുനായയുടെ ശല്യം വർധിക്കുന്നതായി നാട്ടുകാർ പറയുന്നു.





























