തൃശൂര്‍ : ഷോളയാറിൻറെ മൂന്ന് ഷട്ടറുകൾ ഒരു അടി വീതം മൂന്ന് മണിക്കും നാലുമണിക്കും ഇടയിൽ തുറക്കും. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് 10 സെൻറീമീറ്റർ വരെ ഉയരുവാൻ സാധ്യതയുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ ജലം എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ. വെള്ളമുയരുമെന്ന മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കുകയും വേണമെന്ന് അധികൃതര്‍.
ഓഗസ്റ്റ് എട്ട് വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കന്‍ ആന്ധ്രാ പ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായാണിതെന്നും അറിയിപ്പില്‍ പറയുന്നു.