ആറന്മുള: വൃദ്ധരായ ആൾക്കാർ തനിച്ച് താമസിക്കുന്ന വീട്ടിലെത്തി ബാംബൂ കർട്ടൻ ഇട്ടശേഷം അവരെ കബളിപ്പിച്ച് അമിതമായി പണം കൈക്കലാക്കിയ കേസിൽ മൂന്നു പ്രതികളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. തഴവ, കരുനാഗപ്പള്ളി വെട്ടുവിളശ്ശേരിയിൽ, സൈനുലബ്ദീന്‍റെ മകന്‍ ഹാഷിം(46), അൻസു മൻസിൽ തെക്കേമുറി, ശൂരനാട് നോർത്ത്, കുന്നത്തൂർ അന്‍സു മന്‍സിലില്‍ നൂറുദ്ദീന്‍റെ മകന്‍ എന്‍ അന്‍സില്‍ (29), താലൂക്ക്, കൊല്ലം ജില്ല ശൂരനാട് സൗത്ത് കക്കാക്കുന്ന്, ശൂരനാട് സൗത്ത്, നസീറിന്‍റെ മകന്‍ എന്‍ റിയാസ്(25) എന്നിവരാണ് അറസ്റ്റിൽ ആയത്. ഒരു എർട്ടിഗ വാഹനത്തിൽ പ്രതികൾ മൂന്നു പേരും കൂടി വിവിധ ഭാഗങ്ങളിൽ കർട്ടൻ വിൽപ്പനയ്ക്കായി കറങ്ങി നടന്ന് പ്രായമായ ആൾക്കാർ മാത്രം താമസിക്കുന്ന വീടുകൾ കണ്ടെത്തുകയാണ് ഇവർ ചെയ്തിരുന്നത്. നവംബർ മാസം 30 ന് ഉച്ചക്ക് ഒരു മണിയോടുകൂടി ആറന്മുള സ്വദേശിയായ പ്രായമായ സ്ത്രീയുടെ വീട്ടിൽ ഇവർ എത്തുകയും സ്ക്വയർ ഫീറ്റിന് 200 രൂപ നിരക്കിൽ ബാംബൂ കർട്ടൻ ഇട്ടു നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും കർട്ടൻ ഇട്ട ശേഷം 45000 രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സ്ത്രീ തൻ്റെ കൈവശമുണ്ടായിരുന്ന പതിനാലായിരം രൂപ ക്യാഷ് ആയി നൽകിയിട്ടുള്ളതിന് ശേഷം ബാക്കി തുകയ്ക്കായി രണ്ട് ബ്ലാങ്ക് ചെക്കുകൾ പ്രതികൾ വാങ്ങുകയും അവയിൽ ഒരു എണ്ണം അന്നുതന്നെ ബാങ്കിൽ ഹാജരാക്കി 85,000 രൂപ കൂടി പിൻവലിച്ച് എടുക്കുകയായിരുന്നു. 10000 രൂപയിൽ താഴെ വിലയുള്ള കർട്ടൻ സ്ഥാപിച്ച ശേഷം 99,000 രൂപ ഇവർ ഈടാക്കിയതായി അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. സഞ്ചരിച്ച വാഹനവും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കേരളത്തിൽ പലഭാഗത്തും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് കൂടുതൽ അന്വേഷണം നടത്തി വരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ അലോഷ്യസ് ,എസ് ഐ ജയൻ , എസ് ഐ നുജൂം, എസ് ഐ ഹരീന്ദ്രൻ , എ എസ് ഐ വിനോദ്, സലിം,സെയ്ഫുദ്ദീൻ, കിരൺ എന്നിവർ അടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്.