തൃശ്ശൂർ : ജൂലായ് 17-ന് കർക്കിടകം ഒന്നിന്റെ ഭാഗമായി വടക്കുംനാഥ ക്ഷേത്ര നടയിൽ നടക്കുന്ന ആനയൂട്ടിൽ 55 ആനകൾ എത്തുമെന്നാണ് പ്രതീക്ഷ. ഇത്രയും ആനകൾ ഒരുമിച്ച് ഒരിടത്തെത്തുന്ന മറ്റൊരുസ്ഥലം കേരളത്തിലില്ല. തൃശ്ശൂർ പൂരത്തിന് നൂറോളം ആനകൾ എത്തുന്നുണ്ടെങ്കിലും ഇവ ഒരുസ്ഥലത്ത് സംഗമിക്കുന്നില്ല. നാട്ടാനകളുടെ എണ്ണം വൻതോതിൽ കുറഞ്ഞുവരുന്ന സമയത്താണ് ഇത്തരത്തിലൊരു സംഗമം നടക്കുന്നത്. ആടയാഭരണങ്ങളൊന്നുമില്ലാത്ത ആനക്കാഴ്ചക്കാണ് ഇത് വഴിയൊരുക്കുക എന്ന പ്രത്യേകതയും ഉണ്ട്. അകമ്പടിയായി മഴകൂടിവരുമ്പോൾ കാൽപ്പനിക സൗന്ദര്യമായി അതുമാറും. കഴിഞ്ഞതവണ 63 ആനകളാണ് ഊട്ടിനെത്തിയിരുന്നത്. വാദ്യങ്ങളുടെയോ നെറ്റിപ്പട്ടംപോലുള്ള സ്വർണത്തിളക്കങ്ങളുടേയോ സാനിധ്യമില്ലെന്നതിനാൽ ആഘോഷത്തിന്റെ പുതുമണമായി ഇതുമാറും.
ആനകളെയും ആളുകളെയും വേർതിരിക്കുന്ന ബാരിക്കേഡുകളുടെ ജോലി പൂർത്തിയായി. തിരക്ക് നിയന്ത്രിക്കാനുള്ള റാമ്പിന്റെ പണി പൂർത്തിയായിവരുന്നു. വെള്ളിയാഴ്ച ഒമ്പതിനാണ് ആനയൂട്ട് ആരംഭിക്കുക. ഫാൻ ബേസുള്ള നിരവധി ഗജവീരൻമാരും ഇവിടെ എത്തും. പുതുപ്പള്ളി കേശവൻ, എറണാകുളം ശിവകുമാർ, പുതുപ്പള്ളി സാധു, ഊക്കൻസ് കുഞ്ചു, പാറമേക്കാവ് കാശിനാഥൻ,കുട്ടംകുളങ്ങര അർജ്ജുനൻ, ബാസ്റ്റിൻ വിനയസുന്ദർ.. ആനയൂട്ടിനുറപ്പാക്കിയ തലപ്പൊക്കങ്ങളുടെ പേരുകൾ ഇങ്ങനെ നീളുന്നു. ഗുരുവായൂർ ദേവസ്വത്തിൽനിന്നുള്ള ആനകളും ആനയൂട്ടിന് ഏത്തുന്നുണ്ട്. തിരുവമ്പാടി ലക്ഷ്മിക്കുട്ടി ഉൾപ്പെടെ ഏഴോളം പിടിയാനകളും ഊട്ടിനെത്തും.






























